31/05/2021

സ്മാരക നാണയങ്ങൾ (38) - മഹാവീര്‍ ജയന്തി / മഹാവീര്‍ ജന്മകല്യാണക്

                                     

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
38

മഹാവീര്‍ ജയന്തി / മഹാവീര്‍ ജന്മകല്യാണക്

ജൈനമത വിശ്വാസധാരയിലെ 24ാ മത്തെ തീർത്ഥങ്കരനായിരുന്നു കേവല എന്നു കൂടി അറിയപ്പെടുന്ന വർദ്ധമാന  മഹാവീർ. 23ാം  തീർത്ഥങ്കരൻ പാർശ്വനാഥന്റെ പിൻഗാമിയായി വന്ന ഇദ്ദേഹം ക്രിസ്തുവിന്  മുമ്പ് ആറാം നൂറ്റാണ്ടിൽ ബിഹാറിൽ വൈശാലിയിലെ ഇക്ഷ്വാകു രാജപരമ്പരയിൽപ്പെട്ട ഒരു ക്ഷത്രിയ കുടുംബത്തിലാണ് പിറന്നത്. പിതാവ് സിദ്ധാർത്ഥ രാജാവും മാതാവ് ത്രിശലയും പാർശ്വനാഥന്റെ ഭക്തരായിരുന്നു. ജൈന ഗ്രന്ഥമായ ഉത്തര പുരാണ പ്രകാരം പാർശ്വനാഥന്റെ നിർവ്വാണത്തിനും 188 വർഷങ്ങൾക്കു ശേഷമാണ് മഹാവീറിന്റെ ജനനം. വർദ്ധമാൻ, വീർ, അതിവീർ, മഹാവീർ, സന്മതി എന്നിങ്ങനെ അഞ്ചു പേരുകളിൽ ഇദ്ദേഹത്തെ അതിൽ പരാമർശിക്കുന്നുണ്ട്.

മഹാവീർ ബാല്യത്തിൽ തന്നെ ലൗകിക സുഖങ്ങളോട് വിപ്രതിപത്തി കാണിച്ചിരുന്നു. ദിഗംബര പാരമ്പര്യ വിശ്വാസമനുസരിച്ച് ഇദ്ദേഹം നിത്യ ബ്രഹ്മചാരിയാണെന്നും, ശ്വേതാംബര വിശ്വാസമനുസരിച്ച് അദ്ദേഹം യശോദ എന്ന കന്യകയെ വിവാഹം ചെയ്തുവെന്നും അതിൽ പിറന്ന പ്രിയദർശന എന്ന പുത്രിയെ ജമാലി രാജകുമാരൻ പരിണയിച്ചുവെന്നും രണ്ട് വ്യത്യസ്ത ജീവചരിത ചിന്താഗതികളുണ്ട്.

ഏകദേശം 30 നടുത്ത് പ്രായമുള്ളപ്പോൾ ഇദ്ദേഹം രാജകീയ ജീവിതം ഉപേക്ഷിച്ച് ആത്മീയ സൗഖ്യം തേടിയുള്ള പാതയിൽ യാത്രയാരംഭിച്ചു. 12 വർഷത്തെ കഠിന തപസ്സിനൊടുവിൽ കേവലജ്ഞാനം സിദ്ധിച്ച മഹാവീർ "സമവശരൺ" കേന്ദ്രമാക്കി തന്റെ വെളിപാടുകൾ ശിഷ്യരെ അഭ്യസിപ്പിച്ചു. അദ്ദേഹത്തിന്‍റെ അനുയായികളായവരിൽ അന്നത്തെ പ്രമുഖ രാജാവ് ബിംബിസാരനും ഉൾപ്പെടുന്നു. "പാവാപുരി"യിൽ വച്ച് 72ാം  വയസ്സിൽ അദ്ദേഹം നിർവ്വാണം പ്രാപിച്ചു.

ജൈനമത വിശ്വാസികൾ മഹാവീറിന്റെ ജന്മദിനം "മഹാവീർ ജയന്തി" അഥവാ “മഹാവീർ ജന്മകല്യാണക്'' ആയും, മോക്ഷദിനം "ദീപാവലി" ആയും ആഘോഷിക്കുന്നു.
ജൈന വിശ്വാസമനുസരിച്ച് ക്രിസ്തുവിന് മുമ്പ് 599 മുതൽ 527 വരെയായിരുന്നു മഹാവീറിന്റെ ജീവിതകാലഘട്ടം. ശ്വേതാംബര വിഭാഗത്തിന്റെ വിശ്വാസം 527 ൽ അദ്ദേഹത്തിന്‍റെ നിർവ്വാണം സംഭവിച്ചുവെന്നാണ്. ദിഗംബരരാകട്ടെ അത് 468 ല്‍ സംഭവിച്ചുവെന്നാണ് വാദിക്കുന്നത്. ബുദ്ധമത ഗ്രന്ഥങ്ങൾ മഹാവീറിനെ ശ്രീബുദ്ധന്റെ സമകാലികനായി പ്രസ്താവിച്ചിട്ടുണ്ട്. ശ്രീബുദ്ധന്  കുറച്ചു കാലം മുൻപായിരുന്നു മഹാവീർ നിർവാണം പ്രാപിച്ചതെന്നാണ് വിശ്വാസം.


അഹിംസ, സത്യം, അചൗര്യത (മോഷണം ചെയ്യായ്ക), ബ്രഹ്മചര്യം, അപരിഗ്രഹ (ലൗകിക വിരക്തി) എന്നീ പഞ്ചവ്രതങ്ങൾ ആണ് മഹാവീർ മുന്നോട്ടു വച്ചത്. അദ്ദേഹത്തിന്‍റെ വചനങ്ങൾ "ആഗമ" എന്ന പേരിൽ വാമൊഴിയായി തലമുറകൾ കൈമാറി വന്നു. ഇടക്കെവിടെയോ വച്ച് ഇവയുടെ നല്ലൊരു പങ്കും നഷ്ടമായി. അവശേഷിക്കുന്ന കുറച്ച് ആഗമങ്ങളുടെ ആധികാരികതയെക്കുറിച്ച് ദിഗംബര ശ്വേതാംബര വിഭാഗങ്ങൾക്കിടയിൽ തർക്കങ്ങൾ മാത്രമേ നിലവിലുള്ളു താനും.

വൈശാലിയിലെ ഇക്ഷ്വാകു വംശസ്ഥാപകനായ  ഇക്ഷ്വാകു എന്ന ഋഷഭനാഥൻ  ആണ് ജൈനമത തത്വങ്ങളുടെ ആദ്യ വിത്തുകൾ പാകിയ പ്രഥമ തീർത്ഥങ്കരൻ. ഇരുപത്തി മൂന്നാം തീർത്ഥങ്കരനായ പാർശ്വനാഥനും അവസാന തീർത്ഥങ്കരൻ മഹാവീറും ജൈന ചരിത്രത്തിൽ സുപ്രധാന സ്ഥാനം അലങ്കരിക്കുന്നവരാണ്.

2600ാം  "ജന്മകല്യാണക്" 2001ലായിരുന്നു. ആ വർഷം ഭാരതം 100 രൂപയുടെയും 5 രൂപയുടെയും നാണയങ്ങൾ പുറത്തിറക്കി.

നാണയ വിവരണം

നാണയത്തിന്‍റെ പുറകു വശത്ത് നടുവിലായി ജൈനമത ചിഹ്നം മുദ്രണം ചെയ്തിരിക്കുന്നു. അതിൽ ഏറ്റവും താഴെയായി "പരസ്പരോപഗ്രഹോ ജീവനാം" (എല്ലാ ജീവജാലങ്ങളും പരസ്പരം ഉപകാരികളായിരിക്കുക) എന്ന ആപ്ത വാക്യം  രേഖപ്പെടുത്തിയിട്ടുണ്ട്. ഇടതു വശത്ത് "ഭഗവാൻ മഹാവീർ : 2600 വാം  ജന്മകല്യാണക് " എന്ന് ഹിന്ദിയിലും വലതു വശത്ത് "ഭഗവാൻ മഹാവീർ : 2600ത് ജന്മകല്യാണക്" എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തിയിരിക്കുന്നു. ഏറ്റവും താഴെ "2001" എന്നും മിന്റ് മാർക്കും കാണാം. 

സാങ്കേതിക വിവരണം

1 മൂല്യം - 100 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%,  ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%.
2 മൂല്യം - 5 രൂപ, ഭാരം - 9 ഗ്രാം, വ്യാസം - 23 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നിക്കൽ - 25%.

അനുബന്ധം

ജൈനമത ചിഹ്നം

ചിഹ്നത്തിന്റെ പാർശ്വ രേഖ പ്രപഞ്ചത്തെ സൂചിപ്പിക്കുന്നു. അതിനെ മൂന്നു ഭാഗമായി കരുതി  താഴത്തെ ഭാഗം നരകമായും നടുവിലെ ഭാഗം മനുഷ്യലോകമായും മുകളിലെ ഭാഗം ദേവലോകമായും സങ്കല്പിച്ചിരിക്കുന്നു. കരത്തിലെ ചക്രത്തിനുള്ളിൽ "അഹിംസ"എന്ന് എഴുതിയിരിക്കുന്നു. ഉയർത്തിപ്പിടിച്ച കരം "നിൽക്കൂ, വീണ്ടും ചിന്തിക്കൂ" എന്നതിന്റെ സൂചനയാണ്. ഈ മുന്നറിയിപ്പുകൾ അവഗണിച്ചാൽ ജനിമൃതികളുടെ ചക്രത്തിൽ ചുറ്റിക്കൊണ്ടിരിക്കും എന്നാണ് ഇതെല്ലാംകൂടി നൽകുന്ന സന്ദേശം.

സ്വസ്തികയുടെ നാല് കരങ്ങൾ പുനർജ്ജനിയുടെ നാല്  ഗണങ്ങളെ (ദേവഗണം, മനുഷ്യഗണം, പക്ഷികള്‍ മൃഗങ്ങള്‍ സസ്യങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന  വന്യഗണം, അസുരഗണം) പ്രതിനിധാനം ചെയ്യുന്നതിനൊപ്പം ജൈനസംഘത്തിന്റെ നാലു ഘടകങ്ങളെയും (സാധുക്കൾ, സാധ്വികൾ, പുരുഷ - വനിതാ അനുയായികൾ എന്നർത്ഥം വരുന്ന ശ്രാവക് - ശ്രാവികമാർ) സൂചിപ്പിക്കുന്നു.

നല്ല അനുയായി ആയി ജീവിച്ച് ക്രമേണ സന്യാസത്തിന്റെ വിരക്തഭാവത്തിലേക്ക് പ്രവേശിക്കലാണ് മുക്തിയുടെ മാർഗ്ഗം എന്നും ഇതിനെ വിവക്ഷിക്കാം.

സ്വസ്തികയ്ക്കു മുകളിൽ കാണുന്ന മൂന്നു ബിന്ദുക്കൾ "ശരിയായ അറിവ്, ശരിയായ വിശ്വാസം, ശരിയായ പ്രവൃത്തി" എന്നിവയുടെ പ്രതീകമാണ്. ബിന്ദുക്കൾക്ക് മുകളിലായുള്ള വളഞ്ഞ രേഖ സിദ്ധശിലയുടെയും അതിന്  മുകളിലെ ബിന്ദു സിദ്ധന്റെയും പ്രതീകമാണ്.







റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ (84) - വിനോദ സഞ്ചാര വർഷം 1991

                        

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
84

വിനോദ സഞ്ചാര വർഷം 1991 

ഇന്ത്യയിൽ വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും അഭ്യന്തര വിനോദസഞ്ചാരികളെ പ്രോത്സാഹിപ്പിക്കുകയും അതുവഴി ഇന്ത്യൻ വിനോദസഞ്ചാര മേഘലയിൽ വളർച്ച ലക്ഷ്യം വെച്ച്, 1991 വിനോദസഞ്ചാര വർഷമായി ആചരിച്ചു. 

ഈ അവസരത്തിൽ ഇന്ത്യ ഇറക്കിയ നാണയങ്ങളെ കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിക്കുന്നത്.






തീപ്പെട്ടി ശേഖരണം- രബീന്ദ്രനാഥ് ടാഗോർ

                       

ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
124

രബീന്ദ്രനാഥ് ടാഗോർ

ഇന്ത്യയിലെ പ്രമുഖ സാഹിത്യകാരനും സാംസ്കാരിക നായകനുമായിരുന്നു രബീന്ദ്രനാഥ ടാഗോർ . രബി(രവി) എന്ന വിളിപ്പേരുണ്ടായിരുന്ന ടാഗോർ കൊൽക്കത്തയിലെ കൊട്ടാര സദൃശ്യമായ ജോറസങ്കോ ഗൃഹത്തിൽ 1861 മെയ് 7 ന്  ദേബേന്ദ്രനാഥ്‌ ടാഗോറിന്റെയും ശാരദാ ദേവിയുടെയും പതിനാലു മക്കളിൽ പതിമൂന്നാമനായി പിറന്നു. വീടിനടുത്തുള്ള പ്രാഥമിക വിദ്യാലയത്തിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം തുടങ്ങിയത്. അമ്മ ചെറുപ്പത്തിലേ മരിച്ചതിനാൽ വേലക്കാരാണ് ടാഗോറിനെ നോക്കിയത്. പിതാവ് കലാകാരൻമാരെ വീട്ടിൽ കൊണ്ടുവന്നു താമസിപ്പിക്കുകയും കുട്ടികളെ സംഗീതം പഠിപ്പിക്കുകയും ചെയ്തിരുന്നു. ടാഗോറിന്റെ 16 ആം വയസ്സിൽ  'ഭാനുസിംഹൻ' എന്ന  തൂലികാനാമത്തിൽ ആദ്യ കവിതാസമാഹാരം പുറത്തിറക്കി. 1877 -ൽ  ചെറുകഥകളും  നാടകങ്ങളും രചിച്ചുതുടങ്ങി.  ഗുരുദേവ്‌ എന്നും ആദരപൂർവ്വം അദ്ദേഹത്തെ സംബോധന ചെയ്തിരുന്നു.

കവി, തത്ത്വചിന്തകൻ, ദൃശ്യകലാകാരൻ, കഥാകൃത്ത്‌, നാടകകൃത്ത്, ഗാനരചയിതാവ്‌, നോവലിസ്റ്റ്, സാമൂഹിക പരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ തന്റെ പ്രതിഭ തെളിയിക്കുകയും ബംഗാളിസാഹിത്യത്തിനും സംഗീതത്തിനും പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി പുതുരൂപം നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ കാവ്യസമാഹാരം ആയ ഗീതാഞ്ജലിക്ക് 1913-ൽ  സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചതിലൂടെ പ്രസ്തുത പുരസ്കാരം ലഭിക്കുന്ന  ഏഷ്യയിലെ  ആദ്യ വ്യക്തിയായി ടാഗോർ.

അറുപത്തിയെട്ടാം വയസ്സിൽ അദ്ദേഹം ചിത്രരചന ആരംഭിച്ചു, വിനോദത്തിനു വേണ്ടി തുടങ്ങി ഏകദേശം മൂവായിരത്തോളം ചിത്രങ്ങൾ രചിച്ചു. ബംഗാളിലെ മത-സാമൂഹിക - സാംസ്കാരിക രംഗങ്ങളിൽ പുരോഗമന -പരിഷ്കരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് വളരെയേറെ സംഭാവനകൾ നൽകിയ കുടുംബമാണ് കൽക്കത്തയിലെ ജെറാസങ്കോ ടാഗോർ കുടുംബം.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെയും ഗാന്ധിജിയെയും പൂർണ്ണമായി പിന്തുണച്ചിരുന്നു. ടാഗോറി ന്റെ  ജീവിതം ദുരന്തപൂർണ്ണമായിരുന്നു. തന്റെ കുടുംബത്തിലെ എല്ലാവരെയും നഷ്ടപ്പെട്ട ടാഗോർ ബംഗാളിന്റെ അധഃപതനത്തിനും സാക്ഷ്യം വഹിച്ചു. ടാഗോറിന്റെ കൃതികളും അദ്ദേഹം സ്ഥാപിച്ച വിശ്വഭാരതി സർവ്വകലാശാലയും ഇതെല്ലാം അതിജീവിച്ചു.

അവസാന നാലു വർഷങ്ങൾ രോഗശയ്യയിൽ കടുത്ത വേദനയിലായിരുന്ന ടാഗോർ, 1937 അവസാനത്തോടെ മരണാസന്ന അബോധാവസ്ഥയിലായി. അതിൽ നിന്ന് മോചിതനായെങ്കിലും 1940ൽ സമാനമായ അവസ്ഥയിൽ നിന്ന് ശമനമുണ്ടായില്ല. ടാഗോർ ഈ സമയത്ത്‌ രചിച്ച കവിതകൾ ഉത്കൃഷ്ടവും പ്രത്യേകമായി, മരണ ചിന്തയിൽ വ്യാപൃതമായവയും ആയിരുന്നു. നീണ്ട കാലത്തെ രോഗാവസ്ഥയ്ക്കു ശേഷം ടാഗോർ 1941 ഓഗസ്റ്റ്‌ 7-ന് തന്റെ ജന്മ ഗൃഹമായ ജൊറസങ്കോവിൽ വച്ച്‌ മരണമടഞ്ഞു. ടാഗോറിന്റെ ചരമവാർഷികം ഇന്നും പൊതു പരിപാടികളോടെ ബംഗാളികൾ അനുശോചിക്കുന്നു.

                     എന്റെ ശേഖരണത്തിലെ  ടാഗോറിന്റെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു ........









കറൻസിയിലെ വ്യക്തികൾ (50) - ഹാരി ഫെർഗൂസൺ

       

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
50
   
ഹാരി ഫെർഗൂസൺ

ഹെൻ‌റി ജോർജ്ജ് "ഹാരി" ഫെർഗൂസൺ (4 നവംബർ 1884 - ഒക്ടോബർ 25, 1960) ഒരു ഐറിഷ് വംശജനായ ബ്രിട്ടീഷ് മെക്കാനിക്ക് ആയിരുന്നു.  ആധുനിക കാർഷിക ട്രാക്ടർ വികസിപ്പിച്ചത് അദ്ദേഹമാണ്. ആദ്യമായി അയർലൻഡിൽ  സ്വന്തമായി വിമാനം നിർമ്മിച്ച് പറന്നതും ഫെർഗൂസനാണ്. അയർലണ്ടിൽ, ആദ്യത്തെ ഫോർ വീൽ ഡ്രൈവ് ഫോർമുല വൺ കാർ വികസിപ്പിച്ചതും അദ്ദേഹമാണ്. (ഫെർഗൂസൺ പി 99)

അയർലണ്ടിലെ കൗണ്ടി ഡൗണിലെ ഡ്രോമോറിനടുത്തുള്ള ഗ്രോവലിൽ ഒരു കർഷകന്റെ മകനായി ഫെർഗൂസൺ ജനിച്ചു. 1902-ൽ ഫെർഗൂസൺ സഹോദരൻ ജോയ്‌ക്കൊപ്പം സൈക്കിൾ, കാർ റിപ്പയർ ബിസിനസിൽ ചേർന്നു.  അവിടെ ഒരു മെക്കാനിക്കായി ജോലി ചെയ്യുന്നതിനിടയിൽ അദ്ദേഹത്തിന് വ്യോമയാനത്തിൽ താൽപര്യം വളർന്നു. വിദേശത്തെ എയർഷോകൾ സന്ദർശിച്ചു.  1904 ൽ അദ്ദേഹം മോട്ടോർ സൈക്കിൾ മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി.  ബാർബിറ്റ്യൂറേറ്റ് ഗുളിക അമിതമായി കഴിച്ചതിന്റെ ഫലമായി ഫെർഗൂസൺ 1960-ൽ സ്റ്റൗഓൺ-വോൾഡിലുള്ള വീട്ടിൽ വച്ച് മരിച്ചു;  ഇത് ആകസ്മികമാണോ അല്ലയോ എന്ന് നിഗമനം ചെയ്യാൻ അന്വേഷണത്തിന് കഴിഞ്ഞില്ല.

വടക്കൻ അയർലൻഡ് 2019 ൽ പുറത്തിറക്കിയ 20 പൗണ്ട് പോളിമർ കറൻസി നോട്ട്.

 മുൻവശം(Obverse): ഹെൻ‌റി ജോർജ്ജ് "ഹാരി" ഫെർഗൂസൻ്റെ ഛായാചിത്രം,ട്രാക്ടർ, നോർത്തേൺ ബാങ്ക് ലോഗോ.
 പിൻവശം(Reverse): അലങ്കാര ശില്പങ്ങളോടുകൂടിയ ബെൽഫാസ്റ്റ് സിറ്റി ഹാൾ







കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ (94) - അലൻഡ്

               

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
94

അലൻഡ്

ഭൂമിശാസ്ത്ര പരമായി ഫിൻലാന്റ് നേട് ചേർന്ന ഫിൻലാന്റ് പ്രവിശ്യയാണ് ബാൾട്ടിക്ക് കടലിൽ സ്ഥിതി ചെയ്യുന്ന ആലാന്റ് ദ്വീപു സമൂഹം . എന്നാൽ ഈ ദ്വീപുകളിലെ ജനങ്ങൾ സ്വീഡിഷ് വംശജരും സ്വീഡിഷ് ഭാഷ സംസാരിക്കുന്നവരും മാണ് . സ്വയം ഭരണ അവകാശം ഉള്ള ദ്വീപു സമൂഹം . ഭരണ പരമായി ഫിൻലാന്റിന്റെ പ്രവിശ്യയാണ് എന്നിരിക്കലും . ഇരു രാജ്യങ്ങളും മായി സമദൂരം പാലിക്കാൻ ആ ലാന്റ് നു അവകാശം ഉണ്ട് താനും. ഫിന്നിഷ് സൈന്യത്തിന് ആ ലാന്റിൽ താവളം ഉണ്ടാക്കാനും അനുവാദം മില്ല. ആ ലാന്റ് നു സ്വന്തം മായി ദേശീയ പതാകയും . തപാൽ സ്റ്റാമ്പും . പാർലമെന്റുമുണ്ട്. എന്നാലും ഫിന്നിഷ് പാർലമെന്റിൽ ആലാൻഡിന്റെ പ്രതിനിധി ക്ക് കസേരയുണ്ട്. ആലാൻഡിന്റെ പരമാധികാര പദവി ഫിൻലാന്റ്നു ആകയാൽ ഇതൊരു സ്വാതന്ത്ര രാഷ്ട്രമല്ല. വിസ്തീർണ്ണം.13516 Km2 ജനസംഖ്യ.മുപതിനായിരം . തലസ്ഥാനം. മരെ ഹാം(Mariehamn) , ഭാഷ . സ്വീഡിഷ് . മതം. ഇവഞ്ചലിക്കൻ ലൂഥറൻ  . രാഷ്ട്ര തലവൻ. ഗവർണർ. സർക്കാർ തലവൻ പ്രധാന മന്ത്രി . നാണയം യൂറോ ആണ്.







24/05/2021

സ്മാരക നാണയങ്ങൾ (37) - രാജീവ് ഗാന്ധി

                                    

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
37

രാജീവ് ഗാന്ധി

ഇന്ത്യയുടെ ആറാമത് പ്രധാനമന്ത്രിയായിരുന്ന രാജീവ് രത്ന ഗാന്ധി 1944 ഓഗസ്റ്റ് 20 നായിരുന്നു ഇന്ദിരാ പ്രിയദർശിനിയുടെയും ഫിറോസ് ഗാന്ധിയുടെയും മകനായി ജനിച്ചത്. 1984 ഒക്ടോബർ 31 ന് സ്വമാതാവ് പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയുടെ ആകസ്മിക മരണ ശേഷം അവിചാരിതമായി ആ സ്ഥാനം ഏറ്റെടുക്കേണ്ടി വന്ന നാല്പതുകാരനായ അദ്ദേഹം ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി.

ഇന്ദിരാ പ്രിയദർശിനിയുടെയും ഫിറോസ് ഗാന്ധിയുടെയും സീമന്ത പുത്രനായിരുന്ന രാജീവ് ഗാന്ധി, രാഷ്ട്രീയത്തോട് പൊതുവെ വിമുഖനായിരുന്നു. മുത്തച്ഛൻ ജവാഹർലാൽ നെഹ്റുവിന്റെയും മാതാവിന്റെയും രാഷ്ട്രീയ ജീവിതം കണ്ടും മുതുമുത്തച്ഛൻ മോത്തിലാൽ നെഹ്രുവിന്റെ ജീവചരിത്രം കേട്ടും വളർന്നിട്ടും ഒരു പൈലറ്റിന്റെ ജീവിതമായിരുന്നു അദ്ദേഹം തെരഞ്ഞെടുത്തത്. തന്റെ സഹോദരൻ സഞ്ജയ് ഗാന്ധിയുടെ മരണശേഷം മാതൃനിർദ്ദേശം അവഗണിക്കാൻ കഴിയാതെ 1980 കഴിഞ്ഞതോടെ അദ്ദേഹം കോൺഗ്രസ്സ് പാർട്ടിയിൽ പ്രവർത്തിച്ചു തുടങ്ങി.

എന്നാൽ 1984 ലെ ഇന്ദിരാ വധത്തെ തുടർന്ന് പ്രധാനമന്ത്രിയായി പാർട്ടി അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്യുകയായിരുന്നു.
1984 ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ 582 ൽ 411 സ്ഥാനങ്ങൾ നേടി ചരിത്ര വിജയം സ്വന്തമാക്കിയ കോൺഗ്രസ്സ് പാർട്ടിയുടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ അദ്ദേഹം പരിചയക്കുറവിന്റെ പരാധീനതകളെ വളരെ വേഗം കീഴടക്കുന്നതാണ് രാജ്യം കണ്ടത്. ധാരാളം വിവാദങ്ങളും ഇക്കാലത്ത് ഇദ്ദേഹത്തെ തേടിയെത്തി. ബൊഫോഴ്സ് വിവാദം, ഭോപ്പാൽ ദുരന്തം, ഷാബാനു ബീഗം കേസിൽ കൈക്കൊണ്ട ദുർബലമെന്ന് പഴി കേട്ട നിയമ ഭേദഗതി എന്നിവ മുഖച്ഛായയുടെ നിറം കെടുത്തിയെങ്കിലും ഇലക്ട്രോണിക് വിപ്ലവവും (പ്രത്യേകിച്ച് മൊബൈൽ ഫോണിന്റെ പ്രചാരം), ജവഹർ നവോദയ വിദ്യാലയങ്ങൾ പോലെയുള്ള വിദ്യാഭ്യാസ പരിഷ്കരണങ്ങൾ,  ശാസ്ത്ര സാങ്കേതിക രംഗത്തെ പരിഷ്കാരങ്ങൾ തുടങ്ങിയവയും, മാലദ്വീപിലെ പട്ടാള വിപ്ലവം അമർച്ച ചെയ്യാൻ  സഹായ ഹസ്തം നീട്ടിയതും  ശ്രീലങ്കയിൽ സമാധാന സേനയെ അയച്ചതും, കൂറുമാറ്റ നിരോധന നിയമം കൊണ്ടുവന്നതും മറ്റും തൊപ്പിയിലെ തൂവലുകളായി. പക്ഷെ ഇതിന്റെയെല്ലാം ആകെത്തുക 1989 ലെ പൊതുതെരഞ്ഞെടുപ്പിൽ നേരിട്ട ദയനീയ പരാജയമായിരുന്നു.

എങ്കിലും 1991 ലെ അടുത്ത തെരഞ്ഞെടുപ്പിലും പാർട്ടിയെ പ്രസിഡന്റെന്ന നിലയിൽ നയിക്കാനുള്ള നിയോഗവും രാജീവ് ഗാന്ധിയിൽ വന്നു ചേർന്നു. ആ തെരെഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിനിടെ തമിഴ് പുലികൾ എന്ന്  അറിയപ്പെട്ടിരുന്ന ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം എന്ന ഭീകര സംഘടനയുടെ ചാവേർ ആക്രമണത്തിൽ 1991 മെയ് 21 ന് അദ്ദേഹം കൊല്ലപ്പെട്ടു.

1993 ൽ ഭാരതം രാജീവ് ഗാന്ധിയുടെ സ്മരണാർത്ഥം ഒരു രൂപയുടെ നാണയം പുറത്തിറക്കി.

നാണയ വിവരണം

നാണയത്തിന്‍റെ  പുറകു വശത്തായി ഇടത്തേക്ക് നോക്കിയിരിക്കുന്ന രാജീവ് ഗാന്ധിയുടെ ചിത്രവും താഴെ "1944 -1991" എന്ന എഴുത്തും കാണാം. ചിത്രത്തിന് ഇടത് വശത്ത് ഹിന്ദിയിലും വലത് വശത്ത് ഇംഗ്ലീഷിലും "രാജീവ് ഗാന്ധി" എന്ന് ആലേഖനം ചെയ്തിരിക്കുന്നു.

സാങ്കേതിക വിവരണം

മൂല്യം - 1 രൂപ, ഭാരം - 6 ഗ്രാം. വ്യാസം - 26 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നിക്കൽ - 25%








22/05/2021

റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ (83) - കൊമാഗാതാമാരു സംഭവം, 2014

                       

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
83

കൊമാഗാതാമാരു സംഭവം, 2014

1914 -ൽ, കൊമാഗാതാമാരു എന്ന കപ്പലിൽ പലായനം ചെയ്ത് കാനഡയിലേക്ക് കുടിയേറുവാൻ ശ്രമിച്ച ഒരു സംഘം ഇന്ത്യക്കാർ ബ്രിട്ടീഷുകാരാൽ കൊല ചെയ്യപ്പെട്ട സംഭവമാണ് കൊമാഗാതാമാരു സംഭവം. 

നാളെ, മെയ് മാസം 23, 2021, ഈ സംഭവത്തിന്റെ 107ആം വാർഷികം ആണ്.

1914 ഇൽ,  കാനഡയിൽ  കുടിയേറി പാർക്കുവാൻ  376 യാത്രക്കാരുമായി കൊമാഗാതാമാരു എന്ന ജാപ്പനീസ് കപ്പൽ  ഹോങ്കോംഗിൽ നിന്ന്  കാനഡയിലേക്ക് പുറപ്പെട്ടു. യാത്രക്കാരിൽ ഭൂരിഭാഗവും സിഖ് മതസ്ഥർ ആയിരുന്നു. കൂടാതെ കുറച്ച് ഹിന്ദുക്കളും മുസ്ലിംങ്ങളും യാത്രക്കാരായി ഉണ്ടായിരുന്നു.  കനേഡിയൻ ബ്രിട്ടീഷ് ഗവണ്മെന്റ് വർണ്ണ-വർഗ്ഗാധിഷ്ഠിതമായ വിവേചന നയങ്ങൾ പിന്തുടരുകയും കാനഡയിൽ ഈ കപ്പലിലെ യാത്രക്കാർക്ക് ഇറങ്ങാൻ അനുമതി നിഷേധിക്കുകയും ചെയ്തു. ആ സമയത്ത് കാനഡയിൽ ഏകദേശം 2000-ത്തോളം സിഖ് മതസ്ഥരായിരുന്നു ഉണ്ടായിരുന്നത്. ഇവരുടെ സംഘടിതമായ ശ്രമഫലമായി 24 യാത്രികർക്കുമാത്രം കാനഡയിലേക്ക് പ്രവേശനാനുമതി ലഭിച്ചു.  ബാക്കി യാത്രികരെ തിരിച്ച് ഇന്ത്യയിലേക്ക് അയച്ചു. അപ്പോഴേക്കും യാത്രക്കാർ കപ്പലിൽ താമസമാക്കിയത് രണ്ട് മാസം.

ഈ കപ്പൽ വാടകയ്ക്ക് എടുത്ത് ഇന്ത്യക്കാരെ ഈ യാത്രക്ക്  സഹായിച്ച ബാബ ഗുർദിത് സിംഗും ഈ കപ്പലിൽ യാത്രക്കരനായി ഉണ്ടായിരുന്നു. കപ്പൽ കൽക്കത്തയിൽ എത്തിയപ്പോൾ, ബ്രിട്ടീഷ് സൈന്യം  ബാബ ഗുർദിത് സിംഗിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചു. യാത്രക്കാർ അതിനെ ചെറുത്തു.  ഇതെ തുടർന്ന് ഉണ്ടായ  സംഘർഷത്തിൽ 19 യാത്രക്കാർ ബ്രിട്ടീഷുകാരുടെ വെടിയേറ്റ് മരിച്ചു. (ബാബ ഗുർദിത് സിംഗും ചുരുക്കം ചിലരും രക്ഷപ്പെട്ടു.)

ഈ യാതനാപൂർണ്ണമായ യാത്രയും അതിന്റെ ശോക പര്യവസാനവും കൊമാഗാതാമാരു എന്ന് അറിയപ്പെടുന്നു. ഈ ദാരുണ സംഭവത്തിന്റെ 100ആം വാർഷികം പ്രമാണിച്ച്, 2014ൽ, ഇന്ത്യ ഇറക്കിയ നാണയങ്ങളെക്കുറിച്ചാണ് ഈ ലക്കത്തിൽ പ്രതിപാദിക്കുന്നത്.








20/05/2021

തീപ്പെട്ടി ശേഖരണം- സൽമാൻ ഖാൻ

                      

ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
123

സൽമാൻ ഖാൻ

അബ്ദുൾ റഷീദ് സലിം സൽമാൻ ഖാൻ  ബോളിവുഡ്  സിനിമാ രംഗത്തെ ഒരു പ്രധാന നടനാണ്. സൽമാൻ തന്റെ സിനിമാ ജീവിതം തുടങ്ങുന്നത് 1988 ൽ ബീവി ഹോ തോ ഐസി എന്ന സിനിമയിലൂടെയാണ്

ബോളിവുഡിലെ പ്രശസ്ത എഴുത്തുകാരനായ സലിം ഖാന്റെയും സുശീല ചരകിന്റേയും മൂത്ത മകനായാണ്‌ സൽമാൻ ജനിച്ചത്‌. സൽമാന്റെ അമ്മ ഹിന്ദു ആയിരുന്നു. സൽമാന് 5 വയസ്സുള്ളപ്പോഴായിരുന്നു സലിം ഖാൻ അക്കാലത്തെ നടി കൂടിയായ ഹെലെനെ വിവാഹം കഴിച്ചത്. പിതാവ് അങ്ങനെ രണ്ടാമത് വിവാഹം കഴിച്ചത് ഞങ്ങൾ കുട്ടികൾക്ക് വളരെ വിഷമമുണ്ടാക്കിയതായി പിന്നീട്  സൽമാൻ പറഞ്ഞിട്ടുണ്ട്. നടന്മാരായ  അർബാസ് ഖാൻ, സൊഹൈൽ ഖാൻ എന്നിവർ സഹോദരങ്ങളാണ്.

1987ൽ തന്റെ 21-ആമത്തെ വയസ്സിലാണ് സൽമാൻ ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്നത്. രാജ്ശ്രി ഫിലിംസ് ന്റെ ബീവി ഹൊ തോ ഐസി എന്ന ചിത്രത്തിലൂടെ ആയിരുന്നു അത്. എന്നാൽ രാജ്ശ്രി ഫിലിംസിന്റെ തന്നെ ചിത്രമായ മേനെ പ്യാർ കിയ സൽമാനെ ഇന്ത്യയിലെ ഒരു പുതിയ താരമാക്കി മാറ്റി. സമപ്രായക്കാരനും കൂട്ടുകാരനുമായ സൂരജ് ബർജാത്യയുടെ ചിത്രമായിരുന്നു ഇത്. ഈ ചിത്രവും ചിത്രത്തിലെ ഗാനങ്ങളും ഇന്ത്യയാകെ ഹരമായി മാറി.

ബോളിവുഡിലെ മസിൽമാൻ  ആയ സൽമാൻ എന്നും വിവാദങ്ങളുടെ തോഴനായിരുന്നു. പ്രണയനൈരാശ്യങ്ങളും, മദ്യപാനവും സൽമാന് ചീത്ത പേരുകൾ സമ്പാദിച്ച് കൊടുത്തിട്ടുണ്ട്. വംശനാശ ഭീഷണിയെ നേരിടുന്ന മൃഗങ്ങളെ വേട്ടയാടിയതിനും മദ്യപിച്ച് വണ്ടിയോടിച്ച് മറ്റുള്ളവരുടെ മരണത്തിനിടയാക്കിയതിനും സൽമാൻ ജയിൽ ശിക്ഷയും ഏറ്റ് വാങ്ങിയിട്ടുണ്ട് .

                    എന്റെ ശേഖരണത്തിലെ സൽമാൻ ഖാന്റെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു...






19/05/2021

കറൻസിയിലെ വ്യക്തികൾ (49) - അൻ്റോണിയോ നെറ്റോ

      


ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
49
   
അൻ്റോണിയോ നെറ്റോ

അംഗോളിയൻ രാഷ്ട്രീയക്കാരനും കവിയുമായിരുന്നു അന്റോണിയോ അഗോസ്റ്റിൻ‌ഹോ നെറ്റോ (17 സെപ്റ്റംബർ 1922 - 10 സെപ്റ്റംബർ 1979).  സ്വാതന്ത്ര്യസമരത്തിൽ (1961-1974) അംഗോള വിമോചനത്തിനായുള്ള പോപ്പുലർ മൂവ്‌മെന്റിനെ (എം‌പി‌എൽ‌എ) നയിച്ച അദ്ദേഹം അംഗോളയുടെ ഒന്നാം പ്രസിഡന്റായി (1975-1979) സേവനമനുഷ്ഠിച്ചു.  മരണം വരെ അദ്ദേഹം ആഭ്യന്തര യുദ്ധത്തിൽ എം‌പി‌എൽ‌എയെ നയിച്ചു (1975–2002).  സാഹിത്യ പ്രവർത്തനങ്ങളിലും അറിയപ്പെടുന്ന അദ്ദേഹത്തെ അംഗോളയിലെ പ്രമുഖ കവിയായി കണക്കാക്കുന്നു.  അദ്ദേഹത്തിന്റെ ജന്മദിനം അംഗോളയിലെ പൊതു അവധി ദിനമായ ദേശീയ വീരന്മാരുടെ ദിനമായി ആഘോഷിക്കുന്നു.         
അംഗോള 2020 ൽ പുറത്തിറക്കിയ 1000 ക്വാൻസാസ് പോളിമർ കറൻസി  നോട്ട്.

മുൻവശം (Obverse): അൻ്റോണിയോ നെറ്റോയുടെ ഛായാചിത്രം.
പിൻവശം (Reverse): അംഗോളയിലെ ലുവിലികൊടുമുടിയുടെ ചിത്രം.    





18/05/2021

കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ (93) - ബംഗ്ലാദേശ്

              

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
93

ബംഗ്ലാദേശ്

തെക്കനേഷ്യയിലെ ഒരു രാജ്യമാണ്‌ ബംഗ്ലാദേശ് ഇന്ത്യയും മ്യാന്മറുമാണ്‌ അതിർത്തിരാജ്യങ്ങൾ. ഇന്ത്യയിലെ പശ്ചിമ ബംഗാളിലേതു പോലെ ബംഗാളി വംശജരുടെ രാജ്യമാണിത്. പേരു സൂചിപ്പിക്കുന്നതും അതു തന്നെ. ഇന്ത്യാ വിഭജനത്തിൽ പാകിസ്താന്റെ കിഴക്കൻ പ്രവിശ്യയായാണ് ബംഗ്ലാദേശ് നിലവിൽ വന്നത്. കിഴക്കൻ പാകിസ്താൻ എന്നു തന്നെയായിരുന്നു തുടക്കത്തിൽ പേര്. ബംഗാളിന്റെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളാണ് വിഭജനത്തിൽ പാകിസ്താന്റെ ഭാഗമാക്കാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചത്. എന്നാൽ ഭരണ കേന്ദ്രവുമായി 1600 കിലോമീറ്ററിലേറെ ദൂരം എന്നത് കിഴക്കൻ പാകിസ്താനിലെ ജനങ്ങളിൽ അസ്വസ്ഥതയുണ്ടാക്കി. അതിനേക്കാളേറെ പടിഞ്ഞാറൻ പാകിസ്താനിൽ നിന്നും നേരിടേണ്ടി വന്ന അവഗണന പുതിയൊരു രാജ്യമെന്ന ചിന്ത അവരിൽ വളർത്തി. അങ്ങനെ 1971-ൽ ഇന്ത്യയുടെ പിന്തുണയോടെ അരങ്ങേറിയ യുദ്ധത്തിലൂടെ ബംഗ്ലാദേശ് സ്വതന്ത്ര രാജ്യമായി.

നദികളുട നാടായ ബംഗ്ലദേശ് ച ണം (Jute) ഉത്പാദനത്തിൽ ലോകത്ത് ഒന്നാമത്. ലോകത്ത് ഏറ്റവും അധികം ജനങ്ങൾ വസിക്കുന്ന പത്ത് നാടുകളിൽ ഒന്ന്. കണ്ടൽക്കാടുകൾ . ബംഗാൾ കടുവ. മീൻ. അരി . മാങ്ങ. ചക്ക. തേയില . കടുക്, ഇവയും ഈ നാട്ടിൽ സുലഭം. രണ്ട് വനിതാ പ്രധാനമന്ത്രിമാർ ക്ക്  ഭരിക്കാൻ ഇട കൊടുത്ത ഇസ് ലാമിക നാട് .( ശൈഖ് ഹസീനയും. ഖാലിദ സിയയും)ഒരു കാലത്ത് വംഗദേശം മെന്നായിരുന്നു. ഗംഗാ- ബ്രഹ്മപുത്ര നദി തടത്തിൽ (Delta) സ്ഥിതി ചെയ്യുന്നു. ജനസംഖ്യയിൽ ലോകത്ത് എട്ടാമത്. ഇസ്‌ലാമിക ജനസംഖ്യയിൽ മൂന്നാമത്. വെള്ളപ്പൊക്കവും. ചുഴലിക്കാറ്റ്. പട്ടാള അട്ടിമറികൾ പതിവാണ്. ഇന്ന് ജനാധിപത്യത്തിന്റെ ഭരണകൂടം.

പഴയ പേര് കിഴക്കൻ ബംഗാൾ/ കിഴക്കൻ പാക്കിസ്ഥാൻ എന്നായിരുന്നു. പടിഞ്ഞാറൻ പാക്കിസ്ഥാൻ സിവിൽ സർവ്വീസിലും . സേനയിലും . വരുമാന വീതത്തിലും . കിഴക്കൻ പാക്കിസ്ഥാനെ അവഗണിച്ചു. കാശ്മീർ തർക്കത്തിലും കിഴക്കൻ പാക്കിസ്ഥാൻ എതിരായിരുന്നു. 1970 - 1971, ലെ പാക്ക് പാർലമെന്റ് തെരഞ്ഞ് എടുപ്പിൽ കിഴക്കൻ പാക്കിസ്ഥാനിലെ ഭൂരിപക്ഷം സീറ്റും അവാമി ലീഗ് നേടി . സ്വാതന്ത്ര മോഹം ഉണർന്നു. കിഴക്കൻ പാക്കിസ്ഥാൻ നേതാവ് ശൈഖ് മുജീബുൾ റഹ് മാൻ. സ്വാതന്ത്രത്തെക്കുറിച്ച് സൂചനാപ്രസംഗം നടത്തി. ജനങ്ങൾ ബംഗ്ലദേശ് പതാക ഉയർത്തി. പിന്നീട് പടിഞ്ഞാറൻ പാക്കിസ്ഥാന്റെ സൈനീക ഇടപെടൽ. പകരം 1971 ഡിസംബർ മാസം16 ഭാരത സേനയുടെ മുന്നിൽ പടിഞ്ഞാറൻ പാക്കിസ്ഥാൻ സേന കീഴടങ്ങി . ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാടുകളുടെ നാട് ആണ് . എന്നാലും വനം 15% മാത്രം. 700 നദികൾ ഉണ്ട് ഇവിടെ. ചിറ്റഗോങ്ങ് പ്രധാന തുറമുഖം . പഴയ പേര് കാള ചന്ത (Cox Bazaar) പ്രകൃതി വാതകശേഖരം ഉണ്ട് . മതപരമായി 83% ഇസ്‌ലാമിക വിശ്വാസികൾ . 16% ഹിന്ദു മത വിശ്വാസികൾ . ബുദ്ധമത . ക്രിസ്തുമത വിശ്വാസികളും . ഇവിടെ വസിക്കുന്നു. തലസ്ഥാനം. ധാക്ക നാണയം . ടാക്ക (Taka )ഭാഷ. ബംഗാളി . മീൻ മാട്ടിറച്ചി . ചോറ് പ്രധാന ആഹാരം ടെസ്റ്റ് പദവിയും ഏകദിന പദവിയുമുള്ള ബംഗ്ലാദേശ്, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിലെ ഒരു പൂർണാംഗമാണ്. 2000മാണ്ട് മുതൽ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് ടെസ്റ്റ് പദവി ഉണ്ട്. ടെസ്റ്റ് പദവി ലഭിക്കുന്ന പത്താമത് ടീമാണ് ബംഗ്ലാദേശ്.










17/05/2021

സ്മാരക നാണയങ്ങൾ (36) - മഹാറാണാ പ്രതാപ്

                                   

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
36

മഹാറാണാ പ്രതാപ്

1540 ലാണ് മഹാറാണാ പ്രതാപ് എന്നറിയപ്പെടുന്ന  റാണാ പ്രതാപ് സിംഗ് ജനിച്ചത്. റാണാ ഉദയ് സിങിന്റെ പുത്രനായ ഇദ്ദേഹം തന്റെ ഭരണ കാലമായിരുന്ന 1572 മുതൽ 1597 വരെയും ചിത്തോർ കീഴടക്കാനുള്ള മുഗൾ ചക്രവർത്തി അക്ബറിന്റെ ശ്രമങ്ങളെ വളരെ ഫലപ്രദമായി ചെറുത്തു നിന്നു. കാരുണ്യ ഭരിതമായ ഭരണവും നീതിപൂർവ്വമായ തീരുമാനങ്ങളും ജനങ്ങൾക്ക് അനുഗ്രഹമായിരുന്നു.

മുഗളരുമായുണ്ടായ 1572 ലെ ഹൽദിഗാട്ടി യുദ്ധപരാജയ ശേഷം ഉൾനാടൻ കുന്നുകളിൽ താവളമുറപ്പിച്ച ഇദ്ദേഹം  മുഗളർക്ക് നികുതി നൽകരുതെന്ന് ആഹ്വാനം ചെയ്തു. ഗറില്ല യുദ്ധമുറകളും അശ്വസേനയുടെ മികവും മേവാർ തിരികെ പിടിക്കാൻ അദ്ദേഹത്തിന് സഹായകമായി.

റാണാ പ്രതാപിന്റെ ധീരതയും ത്യാഗവും ഭാരത ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

2003 ൽ ഇദ്ദേഹത്തിന്റെ സ്മരണയ്ക്കായി 100 രൂപ,10 രൂപ 1 രൂപ നാണയങ്ങൾ പുറത്തിറക്കിയിരുന്നു.

നാണയ വിവരണം

 നാണയത്തിന് പുറകു വശത്ത് നടുവിൽ പടച്ചട്ടയണിഞ്ഞ്, കുന്തവും  ധരിച്ച്  ഇടത്തേക്ക് തിരിഞ്ഞ മഹാറാണയുടെ ശിരസ്സും താഴെ 2003 എന്ന വർഷവും രേഖപ്പെടുത്തിയിരിക്കുന്നു. ഇടത്തെ അരികിലായി ഹിന്ദിയിലും മുകളില്‍ അരികലായി ഇംഗ്ലീഷിലും "മഹാറാണാ പ്രതാപ്" എന്ന ലിഖിതവും അതിന്റെ തുടർച്ചയായി "1540 - 1597" എന്ന് അദ്ദേഹത്തിന്റെ കാലഘട്ടവും കാണിച്ചിരിക്കുന്നു.

സാങ്കേതിക വിവരണം

1 മൂല്യം - 100 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍,  ലോഹം - വെള്ളി - 50%,  ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%.
2 മൂല്യം - 10 രൂപ, ഭാരം - 12.5 ഗ്രാം, വ്യാസം - 31 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നിക്കൽ - 25%.
3 മൂല്യം - 1രൂപ , ഭാരം - 4.95 ഗ്രാം, വ്യാസം - 25 മില്ലിമീറ്റര്‍, ലോഹം - ഇരുമ്പ് - 83%,  ക്രോമിയം - 17% .

2015 ൽ മഹാറാണാ പ്രതാപിന്‍റെ 475ാം ജന്മ വാർഷികം ആചരിക്കുന്ന വേളയിൽ ഇദ്ദേഹത്തിന്‍റെ  സ്മരണയില്‍ 100 രൂപയുടെയും 10 രൂപയുടെയും നാണയങ്ങൾ നിർമ്മിക്കപ്പെട്ടു.

നാണയ വിവരണം

നാണയത്തിന്‍റെ പിൻവശത്ത് നടുവിൽ കോപ്പർ - നിക്കൽ പ്രതലത്തിൽ പടച്ചട്ടയണിഞ്ഞ് ഇടതു തോളിൽ വില്ലും വലതു കയ്യിൽ കുന്തവുമേന്തിയ  മഹാറാണാ പ്രതാപിന്റെ രൂപം കാണാം.
പിത്തള  ഭാഗത്ത് മുകളിൽ "മഹാറാണാ പ്രതാപ് കീ 475 വീം ജയന്തി" എന്ന് ഹിന്ദിയിലും, താഴെ "475 ത് ബർത്ത് ആനിവേഴ്സറി ഓഫ് മഹാറാണാ പ്രതാപ്" എന്ന് ഇംഗ്ലീഷിലും ആലേഖനം ചെയ്തിരിക്കുന്നു. താഴെ "2015" എന്നും ഏറ്റവും താഴെ ഹൈദരാബാദ് മിന്റിന്റെ അടയാളവും രേഖപ്പെടുത്തിയിരിക്കുന്നു.

സാങ്കേതിക വിവരണം

1 മൂല്യം - 100 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%,  ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%, വരകള്‍ (serration) - 200. 
2 മൂല്യം - 10 രൂപ, ഭാരം - 7.71 ഗ്രാം, വ്യാസം - 27 മില്ലിമീറ്റര്‍, ലോഹം - Bimetal outer: ചെമ്പ് - 92%,  അലൂമിനിയം - 6%, നിക്കൽ - 2%,
Inner: ചെമ്പ് -75%, നിക്കൽ - 25%, നാകം - 5%.







15/05/2021

റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ (82) - തത്യാ ടോപെ (താന്തിയോ തോപ്പി) 200 ആം ജന്മവാർഷികം, 2015

                      

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
82

തത്യാ ടോപെ (താന്തിയോ തോപ്പി)  200 ആം ജന്മവാർഷികം,  2015 

ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും, 1857 -ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ നേതാവുമായിരുന്നു രാമചന്ദ്ര പാണ്ടുരംഗ് തോപ്പെ എന്ന താന്തിയോ തോപ്പി (തത്യാ ടോപെ). നാനാ സാഹിബിന്റെ സൈന്യാധിപനും സുഹൃത്തും കൂടിയായിരുന്നു താന്തിയോ തോപ്പെ. കാൺപൂരിലെ പരാജയത്തിനുശേഷം നാനാ സാഹിബ് ബിഥൂറിലേക്കു പലായനം ചെയ്ത ശേഷം, കാൺപൂർ തിരിച്ചുപിടിക്കാൻ നാന്തിയോ തോപ്പെയുടെ നേതൃത്വത്തിൽ ഒരു ശ്രമം നടത്തുകയും, ഭാഗികമായി അതിൽ വിജയിക്കുകയും ചെയ്തു. അവിടെ നിന്നും പിൻമാറിയ ടോപെ, പിന്നീട് ജനറൽ വിൽഹാമിനെ എതിർക്കുകയും തോൽപ്പിക്കുകയും ചെയ്തു. ഗ്വാളിയോർ യുദ്ധത്തിൽ ഝാൻസി റാണിയുടെ സഹായത്തിനായി എത്തിച്ചേർന്നതും തോപ്പെ ആയിരുന്നു.

തത്യാ ടോപെയുടെ 200ആം ജൻമവാർഷികം പ്രമാണിച്ച് ഇന്ത്യ 2015ൽ ഇറക്കിയ നാണയങ്ങളെക്കുറിച്ചാണ് ഈ ലക്കത്തിൽ പ്രതിപാദിക്കുന്നത്. 

 ഇന്ത്യ ഇറക്കിയ ഏക 200 രൂപ നാണയം ഇതിൽ ഉൾപ്പെടുന്നു . തത്യാ ടോപെ രക്തസാക്ഷിത്വം വരിച്ചതിൻറെ വാർഷിക ദിനമായ ഏപ്രിൽ 18, 2016 നാണ് ഔപചാരികമായി ഈ നാണയങ്ങൾ പുറത്തിറക്കിയത്. ഈ നാണയങ്ങൾക്ക് പുറമെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ 150 ആം വാർഷികം പ്രമാണിച്ച് ഇന്ത്യ 2007 ൽ ഇറക്കിയ നാണയങ്ങളിലും തത്യാ ടോപെയുടെ ചിത്രം ഉൾപ്പെടുത്തിയിരുന്നു.