28/02/2021

സ്മാരക നാണയങ്ങൾ (25) - പൈക ബിദ്രോഹ - 200ാം വാര്‍ഷികം

                         

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
25

പൈക ബിദ്രോഹ - 200ാം വാര്‍ഷികം

ഒഡിഷയിൽ ഗജപതി രാജാക്കന്മാർ പരിപാലിച്ചു പോന്ന "കര്‍ഷക യോദ്ധാക്കൾ" ആയിരുന്നു "പൈക"കൾ. യുദ്ധ കാലത്ത് യോദ്ധാക്കളായും സമാധാന കാലത്ത് ക്രമസമാധാന പാലകരായും പ്രവർത്തിച്ചു വന്ന അർധ സൈനിക ശ്രേണിയിൽ പെടുത്താവുന്നവരായിരുന്നു ഇവർ. ഇവർക്ക് കാരമൊഴിവായി ഭൂമിയും നൽകിയിരുന്നു.

1803 ൽ ബ്രിട്ടീഷുകാർ ഒഡിഷ കീഴടക്കിയതോടെ ഇവർക്കുള്ള ആനുകൂല്യങ്ങൾ പിൻവലിച്ച് ജോലിയിൽ നിന്ന് പിരിച്ചുവിടാൻ തീരുമാനമെടുത്തു. അതിൽ പ്രതിഷേധിച്ച് ബക്ഷി ജഗബന്ധു ബൈദ്യനാഥയുടെ നേതൃത്വത്തിൽ 1817 ൽ നടന്ന വിപ്ലവമാണ് "പൈക ബിദ്രോഹ" (Paika rebellion) എന്ന് അറിയപ്പെടുന്നത്. ആദ്യം തിരിച്ചടികൾ നേരിട്ടെങ്കിലും ബ്രിട്ടീഷുകാർ വിപ്ലവത്തെ മാർക്കടമുഷ്ടി കൊണ്ട് അമർച്ച ചെയ്തു.

1857 ലെ ഇന്ത്യൻ വിപ്ലവം എന്നും ശിപായി ലഹള എന്നും വിളിപ്പേരുള്ള സായുധ സമരമാണ് ആദ്യ സ്വാതന്ത്യ സമരമായി അംഗീകരിക്കപ്പെട്ടിരുന്നത്. അതിന്റെ  ഒരു ചെറു പതിപ്പ് തന്നെയായിരുന്നു പൈക വിപ്ലവം.

ഭാരതത്തിലെ ആദ്യത്തെ സ്വാതന്ത്ര്യ സമരമായി പൈക വിപ്ലവം അംഗീകരിക്കപ്പെടണമെന്ന് ഒഡിഷ സർക്കാർ നിരന്തരം ആവശ്യപ്പെട്ടു വരികയായിരുന്നു. 2017 ൽ ഇത് ഏറെക്കുറെ അംഗീകരിച്ചു കൊണ്ട്  വിപ്ലവത്തിന്റെ 200ാം  വാർഷികം ആചരിച്ചു.

ഇതിന്റെ ഭാഗമായി 200 രൂപയുടെ ഒരു സ്മാരക നാണയം ഭാരത സർക്കാർ പുറത്തിറക്കുകയുമു ണ്ടായി.

നാണയ വിവരണം

ഈ നാണയത്തിൽ അശ്വാരൂഢനായ പൈക വിപ്ലവ സേനാനിയെ, ഉയർത്തിപ്പിടിച്ച വാളുമായി ദൃശ്യവൽക്കരിച്ചിരിക്കുന്നു. അരികിൽ മുകളിലായി  ഹിന്ദിയിൽ "പായിക് വിദ്രോഹ് കീ 200 വീം സാൽഗിരഹ് " എന്നും താഴെയായി ഇംഗ്ലീഷിൽ "ബൈ സെന്റിനറി ഓഫ് പൈക ബിദ്രോഹ" എന്നും നടുവിൽ ഇടത്ത് "1817" വലത്ത് "2017" എന്നിങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.

സാങ്കേതിക വിവരണം

മൂല്യം -  200 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%. വരകള്‍ (serration) - 200






27/02/2021

റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ (71) - അന്താരാഷ്ട്ര യുവവർഷം 1985

           

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
71

അന്താരാഷ്ട്ര യുവവർഷം  1985 

ഐക്യരാഷ്ട്ര സഭയുടെ തീരുമാനം അനുസരിച്ച് 1985 അന്താരാഷ്ട്ര വർഷമായി ലോകമെമ്പാടും ആചരിക്കപ്പെട്ടു.  ഈ അവസരത്തിൽ ഇന്ത്യ ഇറക്കിയ നാണയങ്ങളെക്കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.

ഉള്ളടക്കത്തിന് താഴെ ചേര്‍ത്ത ചിത്രങ്ങള്‍  കാണുക.

(1999 മുതൽ, ആഗസ്റ്റ് മാസം 12ആം തിയ്യതി, എല്ലാ വർഷവും, അന്താരാഷ്ട്ര യുവദിനമായും ആചരിക്കപ്പെടുന്നു.)





25/02/2021

ചിത്രത്തിനു പിന്നിലെ ചരിത്രം (68) - ഹെൻ‌റി കാവൻഡിഷ്

                    

ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
68

 ഹെൻ‌റി കാവൻഡിഷ് 

കത്തുന്ന വാതകമായ ഹൈഡ്രജനും, പ്രാണവായുവായ ഓക്സിജനും ചേർന്നാണ് ജലം ഉണ്ടാകുന്നതെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തുകയും ഭൂമിയുടെ സാന്ദ്രത ആദ്യമായി നിർണ്ണയിക്കുകയും ചെയ്ത ബ്രിട്ടീഷ് രസതന്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമാണ്‌ ഹെൻ‌റി കാവൻഡിഷ്.(ഒക്ടോബർ 10, 1731 - ഫെബ്രുവരി 24, 1810). വൈദ്യുതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആദ്യകാലപഠനങ്ങളും പ്രശസ്തമാണ്‌.

ഫ്രാൻസിലെ നീസിൽ 1731 ഒക്ടോബർ 10-നാണ് ഹെൻറി കാവൻഡിഷ് ജനിച്ചത്. ഡെവൺഷയറിലെ ഡ്യൂക്കിന്റെ മകനായിരുന്ന അച്ഛൻ ചാൾസ് കാവൻഡിഷ് ശാസ്ത്രാന്വേഷണകുതുകിയുമായിരുന്നു.

കാവൻഡിഷിന്‌ ശാസ്ത്രഗവേഷണം ഒരു ജോലിയായിരുന്നില്ല. പേരും പെരുമയും അദ്ദേഹം ഇഷ്ടപ്പെട്ടുമില്ല. ആത്മസംതൃപ്തി മാത്രം ലക്ഷൃമാക്കി അദ്ദേഹം ഗവേഷണങ്ങളിൽ മുഴുകി. സ്വന്തം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധികരിക്കാനും അദ്ദേഹം താത്പര്യം കാണിച്ചില്ല.

അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിലപ്പെട്ട കണ്ടുപിടിത്തങ്ങൾ പലതും പുറലോകമറിഞ്ഞത് വർഷങൾ കഴിഞ്ഞാണ്. സ്കൂളിൽ പോവാതെ വീട്ടിലിരുന്നായിരുന്നു ഹെൻറിയുടെ പ്രാഥമിക വിദ്യഭ്യാസം. 1749-ൽ കേംബ്രിജിലെ പീറ്റർ ഹൗസ് കോളേജിൽ ചേർന്നെങ്കിലും ബിരുദമെടുക്കും മുമ്പ് പഠനം അവസാനിപ്പിച്ചു. സഹോദരനുമൊത്ത് യൂറോപ്പിൽ ചുറ്റിക്കറങ്ങിയ ഹെൻറി ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കി.

രസതന്ത്രവും ഗണിതവും ഭൗതികശാസ്ത്രവുമായിരുന്നു കാവൻഡിഷിൻറെ പ്രിയവിഷയങൾ. ശാസ്ത്രജ്ഞരുടെ സമിതിയായ റോയൽ സൊസൈറ്റിയിൽ 1760 മുതൽ തന്റെ അവസാനകാലം വരെ അഗംമായിരുന്നു. സൊസൈറ്റി അവതരിപ്പിച്ച പ്രബന്ധങ്ങളിലൂടെയാണ് കാവൻഡിഷിൻറെ കണ്ടെത്തലുകളിൽ ചിലത് പുറത്തുവന്നത്.

വാതകങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ
തന്റെ കാലത്തെ രസതന്ത്രജ്ഞരിൽ വാതകങ്ങളെക്കുറിച്ച് പഠിച്ചവരിൽ പ്രധാനിയായി കാവെൻഡിഷ് എണ്ണപ്പെടുന്നു. അന്തരീക്ഷവായുവിൻറെ ഘടനയെപ്പറ്റി കാവൻഡിഷ് നടത്തിയ കണ്ടെത്തലുകൾ പുറത്തുവരുന്നത് 1766-ൽ റോയൽ സൊസൈറ്റിക്കയച്ച ഫാക്ഷൃസ് എയേഴ്സ് (Factious Airs) എന്ന പ്രബന്ധത്തിലൂടെയാണ്. കത്തുന്ന വാതകമായ ഹൈഡ്രജൻ അന്തരീക്ഷവായുവിലെ ഒരു സവിശേഷ ഘടകമാണെന്ന കണ്ടെത്തൽ ഇതിലുണ്ട്.

ലോഹങ്ങളെ ശക്തിയേറിയ അമ്ലങ്ങളുമായി പ്രതിപ്രവർത്തിപ്പിച്ചാണ്‌ അദ്ദേഹം ഹൈഡ്രജൻ വാതകം നിർമ്മിച്ചത്. അതിനുമുമ്പ് റോബർട്ട് ബോയ്ലിനെപ്പോലുള്ളവർ ഹൈഡ്രജൻ നിർമ്മിച്ചിരുന്നുവെങ്കിലും അതൊരു മൂലകമാണെന്നു കണ്ടെത്തിയത് കാവെൻഡിഷാണ്‌. ഹൈഡ്രജന്റെ ഗുണവിശേഷങ്ങൾ ആദ്യമായി അന്വേഷിച്ചതും കാവൻഡിഷാണ്.

1781-ൽ ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ചാൽ ജലമുണ്ടാകുമെന്ന് കാവൻഡിഷ് കണ്ടെത്തി. രണ്ടുഭാഗം ഹൈഡ്രജനും ഒരു ഭാഗം ഒക്സിജനും ചേർന്നാണ് ജലമുണ്ടാകുന്നതെന്നും അങ്ങനെയുണ്ടാകുന്ന ജലത്തിൻറെ ഭാരം ഹൈഡ്രജൻറെയും ഒക്സിജൻറെയും ആകെ ഭാരത്തിനു തുല്യമാണെന്നും കാവൻഡിഷ് വ്യക്തമാക്കി. മൂന്ന് വർഷം കഴിഞ്ഞാണ് അദ്ദേഹം ഈ കണ്ടുപിടിത്തമടങ്ങുന്ന പ്രബന്ധം പ്രസിദ്ധീകരിച്ചത്.

1795-ൽ അന്തരീക്ഷവായുവിലെ നൈട്രജൻ ഒക്സിജനുമായി ചേർന്ന് ജലത്തിൽ ലയിച്ചാണ് നൈട്രിക് ആസിഡ് രൂപംകൊള്ളുന്നതെന്ന് കാവൻഡിഷ് കണ്ടെത്തി.അങനെ നൈട്രിക് ആസിഡ് കണ്ടെത്തിയെന്ന ബഹുമതി ഹെൻറി കാവൻഡിഷിനാണ്.

അന്തരീക്ഷത്തിൽ അഞ്ചിലൊന്നു ഭാഗം ഓക്സിജനാണെന്നും ഓക്സിജനും നൈട്രജനും ഒഴികെയുള്ള വാതകങ്ങൾ അന്തരീക്ഷവായുവിന്റെ നൂറ്റി‌ഇരുപതിലൊരു ഭാഗം മാത്രമേ ആകുന്നുള്ളൂ എന്നും കാവെൻഡിഷ് കണ്ടെത്തി.

ഗുരുത്വാകർഷണസ്ഥിരാങ്കത്തിന്റെ വിലയും ഭൂമിയുടെ പിണ്ഡം, സാന്ദ്രത എന്നിവയും കണ്ടെത്താനുള്ള പരീക്ഷണം ആദ്യമായി നടത്തിയത് കാവെൻഡിഷാണ്‌. കാവെൻഡിഷ് പരീക്ഷണം എന്നാണിത് അറിയപ്പെടുന്നത്. ഭൂമിയുടെ സാന്ദ്രത കണ്ടെത്തുകയായിരുന്നു കാവെൻഡിഷിന്റെ ലക്ഷ്യം. ഈ പരീക്ഷണത്തിന്റെ ഫലങ്ങളുപയോഗിച്ച് ഭൂമിയുടെ പിണ്ഡം, ഗുരുത്വാകർഷണസ്ഥിരാങ്കത്തിന്റെ വില എന്നിവ പിന്നീട് കണ്ടെത്തുകയാണുണ്ടായത്.

ഭൂമിശാസ്ത്രജ്ഞനായിരുന്ന ജോൺ മിഷെൽ ആണ്‌ കാവെൻഡിഷ് പരീക്ഷണത്തിനുള്ള ഉപകരണം രൂപകൽപന ചെയ്യുകയും നിർമ്മിക്കുകയും ചെയ്തത്. എന്നാൽ പരീക്ഷണം നടത്താൻ സാധിക്കുന്നതിനു മുമ്പ് അദ്ദേഹം അന്തരിച്ചു. ഉപകരണം കാവെൻഡിഷിന്‌ എത്തിച്ചുകൊടുക്കപ്പെടുകയും 1797-98-ൽ അദ്ദേഹം പരീക്ഷണം പൂർത്തിയാക്കുകയും ചെയ്തു.

സ്ത്രീവിദ്വേഷിയായതിനാൽ കാവൻഡിഷിന് കുടുബംമൊന്നുമുണ്ടായില്ല. സ്ത്രീകളോട് സംസാരിക്കാനിഷ്ടപ്പെടാത്ത ശാസ്ത്രജ്ഞൻ വീട്ടിലെ പരിചാരികമാർക്ക് എഴുത്തിലൂടെയാണ് നിർദ്ദേശം നൽകിയത്.

ശാസ്ത്രത്തിൻറെ ഒട്ടേറെ പുരോഗതികൾക്ക് പങ്കുവഹിച്ച ഹെൻറി കാവൻഡിഷ് 1810-ൽ അന്തരിച്ചു. അദ്ദേഹത്തിൻറെ പുസ്തകശേഖരവും ഉപകരണങ്ങളും പിൽക്കാലത്ത് മറ്റ് ശാസ്ത്രജ്ഞർക്കു പ്രയോജനപ്പെട്ടു. കാവൻഡിഷിന്റെ സമ്പത്തിലൊരു പങ്ക് ഉപയോഗിച്ച് 1871-ൽ കേംബ്രിജ് സർവകലാശാലയിൽ പ്രശസ്തമായ കാവൻഡിഷ് ലാബോറട്ടറി സ്ഥാപിച്ചു.





24/02/2021

കറൻസിയിലെ വ്യക്തികൾ (37) - സൈമൺ ബൊളിവർ

                    

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
37
   
സൈമൺ ബൊളിവർ

സൈമൺ ദെ ബൊളിവർ (ജൂലൈ 24, 1783-ഡിസംബർ 17, 1830) തെക്കൻ അമേരിക്കൻ വൻ‌കരയിലെ ഒട്ടേറെ രാജ്യങ്ങളുടെസ്വാതന്ത്ര്യത്തിനു വഴിയൊരുക്കിയ സൈനിക നേതാവും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു. 1811നും1825നുമിടയിൽ ബൊളിവർ യുദ്ധങ്ങൾ എന്നറിയപ്പെടുന്ന പോരാ‍ട്ടങ്ങളിലൂടെ തെക്കേ അമേരിക്കൻ വൻ‌കരയിലെ രാജ്യങ്ങളിൽ തദ്ദേശീയ ഭരണകൂടങ്ങൾ സ്ഥാപിച്ച ബൊളിവർ ലാറ്റിനമേരിക്കയുടെ വിമോചന നായകനായി കരുതപ്പെടുന്നു. വെനിസ്വെല, കൊളംബിയ, ഇക്വഡോർ, പെറു, പനാമ, ബൊളീവിയ എന്നീ രാജ്യങ്ങൾക്കാണു സ്വാതന്ത്ര്യം നേടിക്കൊടുത്തതെങ്കിലും ലാറ്റിനമേരിക്കയിലാകെ അദ്ദേഹം ആദരിക്കപ്പെടുന്നു. കൊളംബിയയുടെയും ബൊളീവിയയുടെയും ആദ്യത്തെ പ്രസിഡൻറ് ആയിരുന്നു. വെനെസ്വേലയുടെ  രണ്ടാമത്തെയും മൂന്നാമത്തെയുംപ്രസിഡന്റും അദ്ദേഹമായിരുന്നു.
കറൻസിയിലെ വ്യക്തികൾ (37) - സൈമൺ ബൊളിവർ
വെനിസ്വെലയിലെ കാരക്കാസാണ് സൈമൺ ബൊളിവറുടെ ജന്മദേശം. സ്പാനിഷ് പ്രഭു പരമ്പരയിൽപ്പെട്ടവരായിരുന്നു ബൊളിവർ കുടുംബം. അറോറ നദീതീരത്തുള്ള സ്വർണ്ണ ഖനികളുടെ ഉടമസ്ഥാവകാശം ബൊളിവർ കുടുംബത്തിനായിരുന്നു. സ്വർണ്ണ ഖനനത്തിൽ നിന്നും ലഭിച്ച പണം സൈമൺ ബൊളിവർ പിന്നീട് തന്റെ വിമോചന പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. തെക്കേ അമേരിക്കയിലെ സ്പാനിഷ് കോളനികളുടെ സ്വാതന്ത്ര്യത്തിനായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു ബൊളിവറുടേത്. ഐക്യലാറ്റിനമേരിക്ക സ്വപ്നം കണ്ട അദ്ദേഹം അതിനായി അക്ഷീണം പ്രയത്നിച്ചു.

1819ൽ ബൊയാച്ചിയിൽ വച്ച് അദ്ദേഹം സ്പാനിഷ് സേനയെ പരാജയപ്പെടുത്തി. വെനിസ്വെലയെയും ന്യൂഗ്രെനേഡയെയും ചേർത്ത് വിശാല കൊളംബിയ എന്ന റിപബ്ലിക് സ്ഥാപിച്ച അദ്ദേഹം അതിന്റെ പ്രഥമ പ്രസിഡന്റായി.

1824-ൽ ബൊളിവറുടെ വിമോചന സേന പെറുവിലെത്തി സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നൽകി. 1825-ൽ അദ്ദേഹം പെറുവിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പെറുവിന്റെ തെക്കൻ ഭാഗങ്ങൾ വിഭജിച്ച് അദ്ദേഹം പുതിയൊരു രാജ്യത്തിനു രൂപം നൽകി. ബൊളിവറുടെ ബഹുമാനാർത്ഥം പുതിയ രാജ്യത്തിന് ബൊളിവിയ എന്ന പേരു നൽകി.
ആഭ്യന്തര സംഘർഷങ്ങളെത്തുടർന്ന് 1828-ൽ ബൊളിവർ റിപബ്ലിക് ഓഫ് കൊളമ്പിയയുടെ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു. എന്നാൽ താമസിയാതെ അദ്ദേഹം സ്വയം ഏകാധിപതിയാ‍യി പ്രഖ്യാപിച്ചു. 1830-ൽ ഭരണസാരഥ്യം ഒഴിഞ്ഞു.

വെനിസ്വേല 100 ബൊളിവർ വെർട്ടിക്കൽ ബാങ്ക് നോട്ട് 2017 ലാണ് പുറത്തിറക്കിയത്. മുൻവശം ( Obverse):സൈനിക യൂണിഫോം ധരിച്ച വെനിസ്വേലൻ നേതാവ് സൈമൺ ബൊളിവാറിന്റെ ചിത്രം ഉൾക്കൊള്ളുന്നു. 

പിൻവശം (Reverse): കറുത്ത നിറമുള്ള രണ്ട്  സിസ്കിൻ പക്ഷികൾ, ദേശീയ എംബ്ലം എന്നിവ ചിത്രീകരിച്ചിരിക്കുന്നു.








കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ (81) - എസ്തോണിയ

   

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
81

എസ്തോണിയ

മുൻ സോവിയറ്റ് യൂണിയന്റെ പ്രധാന തുറമുഖം മായ ടാലിൻ നഗരം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ജർമ്മൻ അധീനതയിൽ ആയിരുന്നു കുറെ ഏറെക്കാലമായി എസ് തോണിയ ആയതിനാൽ പേഗൻ വിശ്വാസത്തിൽ കഴിഞ്ഞ ജനതയെ ക്രിസ്തു വിശ്വാസികൾ ആക്കിയത് ജർമ്മൻകാരാണ്. സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന . നീരീശ്വാര വിശ്വാസം. ഇന്ന് പ്രകടമായി കാണാം. 40%  എസ്തോണിയക്കാരും മത വിശ്വാസികൾ അല്ല..25% എസ് തോണിയക്കാർ . ഇവാഞ്ഞലിക്കൻ ലൂഥറൻ . ഓർത്തഡോക്സ് വിശ്വാസം പുലർത്തുന്നു.  യൂറോയിലേക്ക് മാറിയിട്ട് ഉണ്ട് . ബാൾട്ടിക്ക് കടൽ തീരത്തെ സമ്പന്ന നാട് .40% വനംമാണ്. ചുണ്ണാമ്പ് കല്ല്, കളിമണ്ണ് പ്രധാനം, ഉരുളക്കിഴങ്ങ്,പച്ചക്കറികൾ, കാലികൾ. കടൽ വിഭവങ്ങൾ പ്രധാനം. തടി. യന്ത്രങ്ങൾ ,പേപ്പർ ഉത്പാദനവും കയറ്റുമതിയും പ്രധാന സാമ്പത്തികം. അതിശൈത്യമോ. അത്യുഷ്ണമോ ഇല്ലാത്ത. സഹിക്കാവുന്ന കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. നാല് ഋതുക്കളും ഒരേ പോലെ. മത വിശ്വാസത്തിലേയ്ക്ക് ഒരു തിരിച്ച് പോക്ക് നടന്നു വരുന്നു. പന്നിയിറച്ചി, ഉരുളക്കിഴങ്ങ്,പച്ചക്കറി സൂപ്പ്, പ്രധാന ഭക്ഷണ വിഭാഗങ്ങൾ. ലീബ് (Black Bred ) ജനകീയ ഭക്ഷണം. അതി ശക്തമായ വിവര സാങ്കേതിക മേഖല എസ് തോണിയ്ക്ക് സ്വന്തം ഇവിടെത്തെ നാണയം എസ് തോണിയൻ ക്രൂൺ ആണ്. ടാലിൻ ആണ് തലസ്ഥാനം.












23/02/2021

സ്മാരക നാണയങ്ങൾ (24) - കല്‍ക്കട്ട കമ്മട്ടം - വജ്ജ്രജൂബിലി

                        

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
24

കല്‍ക്കട്ട കമ്മട്ടം - വജ്ജ്രജൂബിലി

ഭാരതത്തിലെ നാണയ നിർമ്മാണം നാല് കമ്മട്ടങ്ങളിലായാണ് നടക്കുന്നത്ത്. കൽക്കട്ട, മുംബൈ, നോയിഡ, ഹൈദരാബാദ് എന്നീ സ്ഥലങ്ങളിൽ ഇവ സ്ഥിതി ചെയ്യുന്നു.

കൽക്കട്ടയിൽ 1759 - 60 കാലഘട്ടത്തിലാണ് ആദ്യമായി ഒരു നാണയശാല വരുന്നത്. 1757 ൽ ബംഗാൾ നവാബ് സിറാജ് ഉദ് ദൗളയുമായി ഈസ്റ്റ് ഇന്ത്യ കമ്പനി ഉണ്ടാക്കിയ കരാറിൻ പ്രകാരമാണ് ഇത് നിലവില്‍ വന്നത്.

പഴയ കോട്ട (old fort) യിൽ ഇന്ന് ജനറൽ പോസ്റ്റ് ഓഫീസ് നിൽക്കുന്ന സ്ഥലത്തുണ്ടായിരുന്ന "ബ്ലാക്ക് ഹോൾ" എന്നറിയപ്പെട്ടിരുന്ന ഒരു കിടങ്ങിൽ ആയിരുന്നു ഇത് സ്ഥാപിച്ചത്. ഇവിടെ  "മുർഷിദാബാദ്" എന്ന് കമ്മട്ടത്തിന്‍റെ പേര് മുദ്ര വച്ച നാണയങ്ങളാണ് നിർമ്മിച്ചിരുന്നത്. 1792 ൽ ജില്ലറ്റ് കപ്പൽ നിർമ്മാണ കേന്ദ്രത്തിൽ മറ്റൊരു കമ്മട്ടം പ്രവര്‍ത്തനം  തുടങ്ങി. "മിൽഡ് " നാണയങ്ങൾ നിർമ്മിക്കാൻ ഇവിടേക്ക്  യന്ത്രസാമഗ്രികൾ ഇംഗ്ലണ്ടിൽ നിന്നും ഇറക്കുമതി ചെയ്തു. 1829 ആയപ്പോൾ ഹൗറ  പാലത്തിന് സമീപം മറ്റൊരു കമ്മട്ടം തുടങ്ങി. 1835 വരെയും ഇവിടെ  മുർഷിദാബാദ് എന്ന പേരിൽ തന്നെയായിരുന്നു നാണയങ്ങൾ നിർമ്മിച്ചിരുന്നത്.

നാണയങ്ങൾക്ക് പുറമെ ബ്രിട്ടീഷുകാരുടെ സേനാ മെഡലുകളും ഇവിടെ നിർമ്മിച്ചു വന്നു. 1860 ൽ ഇതിനോടനുബന്ധിച്ച് ചെമ്പു നാണയങ്ങൾക്കു വേണ്ടി മാത്രമായി "കോപ്പർ മിന്റ്" എന്ന ഒരു അനുബന്ധം കൂടിയുണ്ടാക്കി. ആലിപ്പൂർ കമ്മട്ടം  പ്രവർത്തന സജ്ജമായതോടെ 1952 ൽ ഇവിടെയുള്ള കമ്മട്ടം അടച്ചുപൂട്ടി. "പഴയ വെള്ളി കമ്മട്ടം" (Old Silver Mint) എന്നാണ് ഇതിനെ ഇപ്പോൾ നാട്ടുകാർ വിളിക്കുന്നത്. ആലിപ്പൂരിലെ കമ്മട്ടം നിലവിൽ വന്ന ശേഷം വെള്ളി ശുദ്ധീകരിക്കാൻ മാത്രമാണ്  ഈ പഴയ കമ്മട്ടം ഉപയോഗിക്കുന്നത്.

1930 ൽ നിർമ്മാണം  ആരംഭിച്ചെങ്കിലും പല കാരണങ്ങളാൽ 1952 ൽ മാത്രമാണ് ആലിപ്പൂർ കമ്മട്ടം പൂർണ തോതിൽ ഉപയോഗ സജ്ജമായത്. ഇവിടെ സാധാരണ നാണയങ്ങൾക്ക് പുറമെ സ്മാരക നാണയങ്ങളും സ്വർണ്ണം, വെള്ളി, ചെമ്പ്, നിക്കൽ ലോഹങ്ങളിലുള്ള മെഡലുകളും നിർമ്മിക്കുന്നുണ്ട്. പ്രതിരോധ വകുപ്പ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനിമാ മേളകൾ തുടങ്ങി പല ഗുണഭോക്താക്കൾ ഈ കമ്മട്ടത്തിനുണ്ട്. വളരെ വലിയൊരളവ് ടോക്കണുകളുടെയും , ബാഡ്ജുകളുടെയും ഉത്ഭവം ആലിപ്പൂർ കമ്മട്ടത്തില്‍ നിന്നാണ്. ഈ കമ്മട്ടത്തിന്‍റെ അഭിമാന സ്തംഭങ്ങളാണ് ഭാരത് രത്ന, പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ, പരംവീർചക്ര, മഹാവീർചക്ര, വീർചക്ര, ശൗര്യചക്ര തുടങ്ങിയ വിശ്വപ്രശസ്ത മെഡലുകളുടെ ശ്രേണി. ആലിപ്പൂരിൽ ചില വിദേശ രാജ്യങ്ങളുടെ നാണയങ്ങളും നിർമ്മിച്ചിട്ടുണ്ട്.

2012 ല്‍ ഉത്ഘനത്തിന്‍റെ വജ്ജ്രജൂബിലി ആഘോഷിക്കുന്ന വേളിയില്‍ 60 രൂപയുടെയും 5 രൂപയുടെയും സ്മാരക നാണയങ്ങള്‍ ഇവിടെ നിര്‍മ്മിക്കുകയുണ്ടായി. 

നാണയ വിവരണം

നാണയത്തിന് പിന്‍വശത്ത് 
ഗ്രീക്ക് വാസ്തുശില്പ സമ്പ്രദായത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന കമ്മട്ടത്തിലെ പ്രധാന കെട്ടിടം മദ്ധ്യത്തിൽ ചിത്രീകരിച്ച് മുകളിൽ കമ്മട്ടത്തിന്‍റെ ഔദ്യോഗിക ചിഹ്നവും താഴെ "1952 - 2012" എന്നും  "ഭാരത് സർക്കാർ ടക് സാൽ, കൊൽക്കത്ത കേ 60 വർഷ് " എന്ന് മുകള്‍ ഭാഗത്ത് ആരികലായി ഹിന്ദിയിലും “60 ഇയേഴ്സ് ഓഫ് ഇന്ത്യ ഗവണ്മെന്റ് മിന്റ് കൊൽക്കത്ത" എന്ന് താഴെ അരികിലായി ഇംഗ്ലീഷിലും എഴുതിയിരിക്കുന്നു.

സാങ്കേതിക വിവരണം

1 മൂല്യം - 60 രൂപ, ഭാരം - 22.5 ഗ്രാം, വ്യാസം - 39 മില്ലിമീറ്റര്‍,  ലോഹം - വെള്ളി - 50%, ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%, വരകള്‍ (serration) - 180.
2 മൂല്യം - 5 രൂപ, ഭാരം - 6 ഗ്രാം, വ്യാസം - 23 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നാകം -20%, നിക്കൽ - 5% , വരകള്‍ (serration) - 100.








20/02/2021

റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ (70) - ഛത്രപതി ശിവാജിത്റപതി 1999

          

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
70

ഛത്രപതി ശിവാജിത്റപതി  1999


പതിനേഴാം നൂറ്റാണ്ടിൽ മറാഠ സാമ്രാജ്യത്തിൻ്റെ നിർമാണത്തിന് കാരണമാവുകയും മറാഠ സാമ്രാജ്യത്തിൻ്റെ ചക്രവർത്തിയും ആയിരുന്ന ഛത്രപതി ശിവാജിയുടെ ബഹുമാനാർഥം 1999 ഇൽ ഇന്ത്യ ഇറക്കിയ നാണയങ്ങളെക്കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.

ഫെബ്രുവരി 19 ശിവാജിയുടെ ജന്മവാർഷികമായി ആചരിക്കപ്പെടുന്നു. 




19/02/2021

ചിത്രത്തിനു പിന്നിലെ ചരിത്രം (67) - നക്ഷത്രപ്പുളി ( Starfruit )

                   

ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
67

 നക്ഷത്രപ്പുളി
( Starfruit )

കേരളത്തിൽ ഇലകൊഴിയും ഈർപ്പവനങ്ങളിലും ശുഷ്കവനങ്ങളിലും കാണപ്പെടുന്ന ഒരിനം ചെറുമരമാണ് നക്ഷത്രപ്പുളി. (ശാസ്ത്രീയനാമം: Averrhoa carambola). ഇത് ആരംപുളി, കാചെമ്പുളി, തോടമ്പുളി, ചതുരപ്പുളി, ആനയിലുമ്പൻപുളി, ആനയിലുമ്പി, വൈരപ്പുളി, ആനപ്പുളിഞ്ചി, മധുരപ്പുളിഞ്ചി, കാരകമ്പോള, സ്റ്റാർ ഫ്രൂട്ട് എന്നൊക്കെയും അറിയപ്പെടുന്നു. ഓക്സാലിഡേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ വൃക്ഷം ഇന്ത്യ, ചൈന, ബർമ എന്നിവിടങ്ങളിൽ വ്യാവസായിക ആവശ്യങ്ങൾക്കായി കൃഷി ചെയ്യുന്നു. 

ഇലിമ്പൻ പുളിയുടെ ജനുസ്സിൽപ്പെട്ടതും അഞ്ചിതളുകളോ മൂലകളോ ഉള്ളതുമായ കാണാൻ ഭംഗിയുള്ള പുളിയാണിത്. പലസ്ഥലങ്ങളിലും വ്യത്യസ്തങ്ങളായ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. ശ്രീലങ്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് ഈ സസ്യത്തിന്റെ സ്വദേശമായി കരുതുന്നത്. പുളിരസത്തിലുള്ള ഈ പഴം അച്ചാറുണ്ടാക്കാനും, കറികളിൽ പുളിരസത്തിനായും പാനീയങ്ങളുണ്ടാക്കാനും, സത്ത് ഉപയോഗിച്ച് വസ്ത്രങ്ങളിലെ കറകൾ നിക്കംചെയ്യാനും ഉപയോഗിക്കുന്നു. സർബത്ത്, ജാം, ജെല്ലി, ചട്നി, വൈൻ, ജ്യൂസ് എന്നിവ ഉണ്ടാക്കാനും ഇതുപയോഗിക്കാറുണ്ട്.

പുളിഞ്ചിയോട് ഇതിന് സാമ്യമുണ്ട്. ഇതിന്റെ കായ്കൾ കുറച്ചുകൂടി വലുതാണ്. സാധാരണ ആനപ്പുളിഞ്ചിക്കു് പഴുത്താൽ സ്വർണ്ണനിറമായിരിക്കും. നല്ല പച്ചനിറത്തിലുളള ചെറിയ കായ്കൾ ഉണ്ടാകുന്ന ഒരിനവുമുണ്ട്. അവയുടെ കായ്ക്കൾ പഴുത്താലും നല്ല പച്ചനിറമായിരിക്കും. ജീവകം എ, ഓക്സാലിക് ആസിഡ്, ഇരുമ്പ് എന്നീ പോഷകങ്ങൾ ഇതിലടങ്ങിയിട്ടുണ്ട്.

ഇതിന്റെ ചെടി മൂന്നുമീറ്ററോളം ഉയരത്തിൽ വളരും. ചെടി നിറയെ കായ്കൾ പിടിക്കും. ആണ്ടിൽ എട്ടുമാസക്കാലത്തോളം വിളവുണ്ടാകും. ഒരു മീറ്റർ സമചതുരത്തിലും ആഴത്തിലുമുളള കുഴികളെടുത്ത്, അവയിൽ മേൽമണ്ണും കാലിവളവും ചേരത്ത് നിറച്ചാണ് തൈകൾ നടുന്നത്. ആരെയും വിസ്മയിപ്പിക്കുന്ന ഔഷധ മേന്മകളുടെ കലവറയാണ് നക്ഷത്രപ്പുളി. വിവിധങ്ങളായ നിരോക്സീകാരികളുടെ സ്രോതസ്സാണ് കായ. ഫലത്തിൽ അടങ്ങിയിരിക്കുന്ന ബൻസാഫിനോൺസ് ഉദരാർബുദകാരിയായ കോശങ്ങളെ നശിപ്പിക്കാൻ കഴിവുള്ളതാണെന്ന് പഠനങ്ങളിൽ പറയുന്നു.

നക്ഷത്രപ്പുളിയുടെ വിത്തിൽ മാംസ്യം, നാര്, കാർബോഹൈഡ്രേറ്റ്, പൂരിതവും അപൂരിതവുമായ കൊഴുപ്പമ്ലങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്.

വിത്തിൽ നിന്ന് വേർതിരിക്കുന്ന തൈലത്തിൽ മിരിസ്റ്റിക്ക്, പാമിറ്റിക്ക്, സ്റ്റിയറിക്ക്, പാമിറെറ്റാലിക്, ബഹമിക് അമ്ലങ്ങളും ഉണ്ട്. മരത്തിന്റെ തൊലിയിൽ നിന്ന് മോറെല്ലോഫ്ളേവോൺ (Morel oflavon) എന്നു പേരായ ഒരുതരം ഫ്ളവനോയിഡ് സംയുക്തം വേർതിരിച്ചിട്ടുണ്ട്. ഇലയിലാകട്ടെ കാർബോസിലിക് അമ്ലം, ഫ്രിഡൈലിൽ, സിറ്റോസ്റ്റിറോൾ എന്നിവയും കാണപ്പെടുന്നു.











18/02/2021

കറൻസിയിലെ വ്യക്തികൾ (36) - റെനെ ദെക്കാർത്തെ

                   

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
36
   
റെനെ ദെക്കാർത്തെ


ഒരു ഫ്രഞ്ച് ദാർശനികനും ഗണിതവിജ്ഞാനിയുമാണ് റെനെ ദെക്കാർത്തെ (മാർച്ച് 31, 1596 - ഫെബ്രുവരി 11, 1650). കാർത്തേസിയൂസ്  എന്ന പേരിലും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. ആധുനിക തത്ത്വചിന്തയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ദ്വൈതസിദ്ധാന്തം(dualism) അദ്ദേഹത്തിന്റ പ്രധാന ചിന്താധാരകളിലൊന്നാണ്‌. വിശ്ലേഷക ജ്യാമിതിയുടെ ആവിഷ്കർത്താവ് എന്ന പ്രസിദ്ധിയും ഇദ്ദേഹത്തിനുണ്ട്.

ഫ്രാൻസിലെ ലാ ഹേയ്  എന്ന സ്ഥലത്ത് 1596 മാർച്ച് 31-ന് ഒരു കത്തോലിക്കാ പ്രഭുകുടുംബത്തിൽ ജനിച്ചു.  തത്ത്വശാസ്ത്രം, ഊർജതന്ത്രം, തർക്കശാസ്ത്രം,  ഗണിതശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ അഭ്യസിച്ചു. യൂറോപ്യൻ തത്ത്വചിന്തയുടെ ചരിത്രത്തിൽ ഒരു വഴിത്തിരിവായി ദെക്കാർത്തെയുടെ സിദ്ധാന്തങ്ങൾ ഗണിക്കപ്പെടുന്നു. ശാസ്ത്രചിന്തകളെയും മതചിന്തകളെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ആധുനിക സങ്കല്പങ്ങൾക്ക് രൂപംനല്കിയതും ഇദ്ദേഹമാണ്. തത്ത്വശാസ്ത്രത്തിലെ ആശയങ്ങളെ അധികരിച്ച് പ്രകാശികം,ജ്യോതിശ്ശാസ്ത്രം തുടങ്ങിയ മേഖലകളിൽ പഠനം നടത്താനും ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. 1617-ൽ നെതർലൻഡ്സിലേക്ക് പട്ടാള ഓഫീസർ നിയമനം കിട്ടി (1617-28) പോവുകയും അവിടെത്തന്നെ സ്ഥിരതാമസമാക്കുകയും ചെയ്തു.

സ്വയം ചിന്തിക്കുകയും മറ്റുള്ളവരെ ചിന്തിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ പ്ലേറ്റോയുടെ കാലത്തിനുശേഷം ദെക്കാർത്തേക്കു കഴിഞ്ഞതുപോലെ മറ്റാർക്കും കഴിഞ്ഞിട്ടില്ല എന്ന് വിലയിരുത്തപ്പെടുന്നു. ഇദ്ദേഹത്തിന്റ പ്രധാന കൃതികൾ ഡിസ്കോഴ്സ് ഓൺ മെഥേഡ് (1637), മെറ്റാഫിസിക്കൽ മെഡിറ്റേഷൻ (1641), ദ് പ്രിൻസിപ്പിൾസ് ഒഫ് ഫിലോസഫി (1644), പാഷൻ ഒഫ് ദ് സോൾ (1649), മെഡിറ്റേഷൻസ് ദെ പ്രിമാ ഫിലോസഫിയ (പ്രാഥമിക ദർശനത്തെക്കുറിച്ചുള്ള ചിന്തകൾ) എന്നിവയാണ്.

1649-ൽ സ്വീഡനിലെ ക്രിസ്റ്റീനാ രാജ്ഞിയുടെ ക്ഷണം സ്വീകരിച്ച് ദെക്കാർത്തെ സ്വീഡനിലെത്തി. രാജ്ഞിയുടെ അതിഥിയായി കഴിഞ്ഞുവരവെ 1650 ഫെബ്രുവരി 11-ന് ദെക്കാർത്തെ അന്തരിച്ചു.

ഫ്രാൻസ് 1944ൽ പുറത്തിറക്കിയ 100 ഫ്രഞ്ച് ഫ്രാങ്ക്സ് നോട്ട്. ഫ്രഞ്ച് ഫ്രാങ്ക് - 2002 ൽ യൂറോ അംഗീകരിക്കുന്നതുവരെ ഫ്രാൻസിന്റെ മുൻ ദേശീയ കറൻസി.

മുൻവശം (Obverse): തത്ത്വചിന്തകനായ റെനെ ദെക്കാർത്തെ കസേരയിൽ ഇരുന്നു കോമ്പസ് പിടിച്ചിരിക്കുന്നു.  പശ്ചാത്തലത്തിൽ, ഒരു വലിയ പുസ്തകം കൈവശമുള്ള ഒരു മ്യൂസ് (ഫ്രഞ്ച് വനിത).
പിൻവശം (Reverse): ചിറകുള്ള വിക്ടറിയുടെ പ്രതിമ ഒരു പരിചയിൽ "PAX" (സമാധാനം) എന്ന വാക്ക് എഴുതുന്നു.  പശ്ചാത്തലത്തിൽ കൃഷിക്കാർ വിളവെടുപ്പിൽ നിന്ന് മടങ്ങുന്ന രംഗമുള്ള ഒരു ഗ്രാമീണ ഭൂപ്രകൃതി.












17/02/2021

കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ (80) - മോൾഡോവ

  

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
80

മോൾഡോവ

മുൻ സോവിയറ്റ് യൂണിയന്റെ ഭാഗം മായിരുന്ന മോൾഡോവ , ലോകത്തിലെ തന്നെയും യൂറോപ്പിലേയും ഏറ്റവും ദരിദ്രരായ നാടുകളിൽ ഒന്നാണ്. റൊമാനിയായിക്കും, ഉക്രെ നിയായ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്നു.80% ജനങ്ങളും. ദരിദ്രർ . മോൾഡോവയുടെ കിഴക്ക് യുക്രെയ്ൻ അതിത്തിയിൽ റഷ്യൻ - യു ക്രെയ്ൻ വംശീയ മേഖലയായ ട്രാൻസ്നിസ്ട്രിയ സ്വാതന്ത്ര മോഹത്തോടെ സ്ഥിതി ചെയ്യുന്നു. മോൾഡോവയുടെ ഭാഗം എന്നിരിക്കലും . വിഘടന വാദ മേഖലയാണ്. റൊമാനിയൻ) ഇവിടുത്തുകാർ റൊമാനിയൻ വംശജർ തന്നെയാണ്. പശു വളർത്തൽ പ്രധാനം. റൊമാനിയൻ മോൾഡോവൻ ജനത പുരാതന ഭാരതീയ വംശീയ സ്വാധീനം കാണാൻ സാധിക്കും. പുൽമേടുകൾ തേടി അലഞ്ഞ ഭാരതീയ ജിപ്സി വിഭാഗക്കാരുടെ തലമുറക്കാരാണ്. നദീ തടം കരിങ്കടൽ സാമീപ്യം ഉണ്ട് എന്നിരുട്ടും കൃഷി പുരോഗതി പ്രാപിച്ചിട്ട് ഇല്ല.

പഴം,മുന്തിരി,വീഞ്ഞ്, പച്ചക്കറി. പാൽ ഉത്പാദനത്തിൽ മാത്രം മുന്നിലാണ് മോൾഡോവ . ദേശീയ പതാകയിൽ പശുവിന്റെ തല ആലേഖനം ചെയ്തിരിക്കുന്നത് കാണാം.പരമ്പരാഗത തൊഴിലുകൾക്ക് പ്രാധാന്യമുള്ള ഒരു സമൂഹം മാണ്. പരവതാനി നിർമ്മാണം, മൺപാത്രനിർമ്മാണം, നെയ്ത്ത്, തുടണിയവ. വസ്ത്രം കയറ്റുമതി ചെയ്യുന്നുണ്ട്. ഇവിടെത്തെ നാണയം ലിയൂ. മതം' ഓർത്തഡോക്സ് ക്രിസ്തു വിശ്വാസം. ജൂതർ . തലസ്ഥാനം. ചിസി നൗ(Chisinau) ഭാഷ. മോൾഡോവൻ















16/02/2021

സ്മാരക നാണയങ്ങൾ (23) - Food And Agriculture Organisation (F A O) നാണയങ്ങള്‍

                       

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
23

Food And Agriculture Organisation (F A O) നാണയങ്ങള്‍

1945 ഒക്ടോബറിൽ റോം കേന്ദ്രീകരിച്ച്, യുണൈറ്റഡ് നേഷൻസ് ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിനു കീഴിൽ ഐക്യരാഷ്ട്ര സംഘടന രൂപം നൽകിയ ഒരു പ്രസ്ഥാനമാണ് എഫ്.എ.ഒ. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന "ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ".

ലോകത്തു നിന്ന് പട്ടിണി നിർമ്മാർജ്ജനം ചെയ്യുക, എല്ലാവര്‍ക്കും പോഷക മൂല്യം കൃത്യമായടങ്ങിയ   ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പാക്കുക (ഭക്ഷ്യ സുരക്ഷ, പോഷക സുരക്ഷ) എന്നിവയാണ് ഇതിന്റെ പരമ പ്രധാന ലക്ഷ്യങ്ങൾ. ഇപ്പോൾ ഇതിൽ 197 അംഗ രാഷ്ട്രങ്ങളാണ് ഉള്ളത്. 140 ഓളം രാജ്യങ്ങളിലായി കൃഷി, ജലസേചനം, മത്സ്യബന്ധനം, വനസംരക്ഷണം എന്നീ വിവിധ മേഖലകളെ കൂട്ടിയിണക്കിക്കൊണ്ട് ആഹാര ലഭ്യത വർദ്ധിപ്പിക്കാനുള്ള സ്തുത്യർഹമായ സേവനമാണ് ഈ പ്രസ്ഥാനം കാഴ്ച വയ്ക്കുന്നത്. ഇതിന്റെ മുദ്രയിൽ ലാറ്റിൻ ഭാഷയിൽ എഴുതിയിരിക്കുന്ന "FIAT PANIS" എന്നതിന് "ഭക്ഷണം ഉണ്ടായിരിക്കട്ടെ" എന്നാണ് അർത്ഥം.

പ്രധാനമായും എട്ടു വിഭാഗങ്ങളാണ് എഫ്.എ.ഒയ്ക്ക് ഉള്ളത്.
1.കൃഷിയും, ഉപഭോക്തൃ സംരക്ഷണവും,
2. കാലാവസ്ഥ 
3. ജൈവ വൈവിധ്യം 
4. ഭൂജല വിഭാഗം
5. സാമൂഹ്യ സാമ്പത്തിക വികസനം 
6. മത്സ്യ ബന്ധനവും, മൽസ്യ കൃഷിയും 
7. വനം
8. കോർപറേറ്റ് സേവനങ്ങളും സാങ്കേതിക സഹകരണവും പദ്ധതി നടത്തിപ്പും.

ആരംഭം മുതൽ തന്നെ കാർഷിക ഗവേഷണങ്ങൾക്ക് പ്രാധാന്യം നൽകി വന്ന എഫ്.എ.ഒ. അത്യുൽപാദന ശേഷിയുള്ള വിളകൾ സൃഷ്ടിക്കുന്നതിൽ വിജയം വരിച്ചു. വലിയൊരു കാർഷിക വിപ്ലവം തന്നെ ലോകത്ത് സംഭവിച്ചുവെങ്കിലും 1970 കളിൽ ആഫ്രിക്കയിൽ ഉണ്ടായ ഭക്ഷ്യ ക്ഷാമം നേരിടുക വലിയൊരു വെല്ലുവിളിയായി മാറി. ഇത് നേരിടുന്നതിന്റെ ഭാഗമായി 1974 ൽ ആദ്യ ആഗോള ഭക്ഷ്യ ഉച്ചകോടി വിളിച്ചു ചേർത്തു. ''തങ്ങളുടെ മാനസികവും ശാരീരികവുമായ വികസനത്തിനായി വിശപ്പിൽ നിന്നും പോഷണക്കുറവിൽ നിന്നും ലഭിക്കേണ്ട സംരക്ഷണം ലോകത്തെ ഓരോ  പുരുഷനും സ്ത്രീക്കും കുട്ടിക്കും ഉള്ള അനിഷേദ്ധ്യമായ അവകാശമാണ്" എന്നും അത് ഒരു പതിറ്റാണ്ടിനുള്ളിൽ നേടുന്നതിനുള്ള പ്രതിബദ്ധതയോടെ ലോകം ഒന്നിച്ചു പ്രവർത്തിക്കുമെന്നും ആ സമ്മേളനം പ്രഖ്യാപിച്ചു. 1996 ൽ ഇത്തരം മറ്റൊരു സമ്മേളനം ഈ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുകയും കോട്ടങ്ങൾ പരിഹരിച്ചു കൊണ്ട് 21ാം നൂറ്റാണ്ടിൽ "ഭൂമുഖത്തുനിന്ന് പട്ടിണിയും പോഷണക്കുറവും ഇല്ലായ്മ ചെയ്യുക" എന്ന ലക്ഷ്യം നേടാനുള്ള മാർഗ്ഗരേഖ നിർമ്മിക്കുകയും ചെയ്തു.

1970 ൽ എഫ്.എ.ഒ യുടെ 25ാം വാർഷികം പ്രമാണിച്ച് "എല്ലാവര്‍ക്കും ഭക്ഷണം" എന്നു രേഖപ്പെടുത്തിയ 10 രൂപ, 20 പൈസ സ്മാരക നാണയങ്ങൾ ഭാരതം നിർമ്മിക്കുകയുണ്ടായി.

നാണയ വിവരണം

 ഇവയിൽ മദ്ധ്യത്തിൽ ജലത്തിൽ നിൽക്കുന്ന താമരയും മുകളിൽ സൂര്യനും വശങ്ങളിൽ ധാന്യക്കതിരുകളും ഉണ്ട്. താഴെ "1970" എന്നും മിന്റ് മാർക്കും ഏറ്റവും താഴെ അരികിലായി ഇടതു വശത്ത് "ഫുഡ് ഫോർ ഓൾ" എന്ന ഇംഗ്ലീഷ് എഴുത്തും വലതു വശത്ത് "സബ് കേലിയെ അന്ന്" എന്ന ഹിന്ദി എഴുത്തും കാണാം.

സാങ്കേതിക വിവരണം

1 മൂല്യം - 10 രൂപ, ഭാരം - 15 ഗ്രാം, വ്യാസം - 34 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 80%, ചെമ്പ് - 20%, വരകള്‍ (serration) - 155.
2 മൂല്യം - 20 പൈസ, ഭാരം - 4.5 ഗ്രാം, വ്യാസം -   22 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 92%, അലൂമിനിയം - 6%, നിക്കൽ - 2%, വരകള്‍ (serration) - 112.

(ഈ നാണയങ്ങളിൽ വർഷത്തിനു പിന്നിലായി ജലത്തിന്റെ രേഖകൾ കാണുന്നവയും, അത് ഇല്ലാത്തവയും ഉണ്ട്)

1970 മുതല്‍ ഫുഡ് ആന്‍റ് അഗ്രകള്‍ച്ചറുമായി ബന്ധപ്പെട്ട് ഇന്‍ഡ്യന്‍ ഗവണ്മെന്‍റ് തുടരെ സ്മാരക നാണയങ്ങള്‍ നിര്‍മ്മിച്ചു വരുന്നു.

കാലിക പ്രാധാന്യം അനുസരിച്ച് ആഹാര ലഭ്യത, പോഷകാഹാരത്തിന്‍റെ ആവശ്യകത, പ്രകൃതി സംരക്ഷണം, വന സംരക്ഷണം, ജല വിഭവ സംരക്ഷണം എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഓരോ തവണയും ഓരോ വിഷയം അധികരിച്ച് മുദ്രിതമായ ഈ നാണയങ്ങളില്‍ വിഷയത്തെ അധികരിച്ചുള്ള ഒരു ആപ്ത വാക്യം രേഖപ്പെടുത്തിയിരിക്കുന്നു. 

ഫുഡ് ആന്‍റ് അഗ്രകള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍റെ 75ാം വാര്‍ഷികമായ 2020 ല്‍ അതുമായി ബന്ധപ്പെട്ട് ഇന്‍ഡ്യ ഗവണ്മെന്‍റ് 75 രൂപയുടെ ഒരു സ്മാരക നാണയം പുറത്തിറക്കുകയുണ്ടായി. 

നാണയ വിവരണം

പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്ന ഒരു രൂപകല്പനയാണിതിന്. 1970 ല്‍ പുറത്തിറക്കിയ ആദ്യ എഫ്. എ. ഒ. സ്മാരക നാണയത്തിന്‍റെ അതേ മാതൃക ഒന്ന് പരിഷ്ക്കരിച്ച് മുകളിലെ സൂര്യന്‍റെ നടുവിലായി എഫ്. എ. ഒ. എന്ന് ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയിരിക്കുന്നു. 1970 ലെ നാണയത്തിലെ ആപ്ത വാക്യം മാറ്റി പകരം ''സഹി പോഷണ്‍ ദേശ് റോഷണ്‍'' എന്ന് ഹിന്ദിയില്‍ ആലേഖനം ചെയ്തിരിക്കുന്നു. 

സാങ്കേതിക വിവരണം

മൂല്യം - 75 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%, നിക്കല്‍ - 5%, നാകം - 5%.

1970 ലെ ആദ്യ എഫ്. എ. ഒ. 20 പൈസ നാണയവും, 2020 ലെ എഫ്. എ. ഒ. സുവര്‍ണ ജൂബിലി സ്മാരക നാണയവുമാണ് ചുവടെ.

ഇന്‍ഡ്യ ഗവണ്മെന്‍റ് ഇന്ന് വരെ പുറത്താക്കിയ മുഴുവന്‍ എഫ്. എ. ഒ. സ്മാരക  നാണയങ്ങളുടെയും ചിത്രങ്ങളും വിവരണവും ഉള്‍പ്പെടുത്തിയ pdf ഇതിനോടൊപ്പം.







14/02/2021

റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ (69) - അന്താരാഷ്ട്ര തൊഴിൽ സംഘടന 1994

         

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
69

അന്താരാഷ്ട്ര തൊഴിൽ സംഘടന  1994 


അന്താരാഷ്ട്രതലത്തിൽ തൊഴിൽ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ ഒരു ഏജൻസിയാണ് അന്താരാഷ്ട്ര തൊഴിൽ സംഘടന. (The International Labour Organization (ILO) ).

ഇത് സ്ഥാപിച്ചതിന്റെ 75ആം വാർഷികം പ്രമാണിച്ച് 1994 ഇൽ ഇന്ത്യ ഇറക്കിയ നാണയങ്ങളെക്കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.